കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ശശി തരൂർ എന്ന വിശ്വമാനവന് കൊതിക്കെറുവും അസൂയയുമാണെന്ന് ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ.
‘അസൂയയ്ക്ക് വായിൽ കൊള്ളാത്ത പുതിയ ഇംഗ്ലീഷ് പദം ഉണ്ടങ്കിൽ അത് കൃത്യമായി ചേരുംപടി ചേർക്കാൻ തരൂരിന് മാത്രമെ കഴിയു. ആഗ്രഹം കുറെ ഉണ്ടങ്കിലും ഒന്നും നടക്കാത്തതിലുള്ള നിരാശയും അസൂയയും കൊതിയും എല്ലാം കൂടി ചേരുന്ന പുതിയ ഇംഗ്ലീഷ് പദം എന്ത് എന്ന് ചോദിച്ചാൽ ഇനി മലയാളത്തിൽ ശശി തരൂർ എന്ന് പറയേണ്ടിവരും. ശശി ആയി എന്ന് പറയുന്ന പോലെ ശശി തരൂർ എന്ന വാക്കും മാറും’- അദ്ദേഹം പരിഹസിച്ചു.
‘ആരെങ്കിലും 23 കോടി ജനസംഖ്യയുള്ള യുപിയേയും മൂന്നര കോടിയുള്ള കേരളത്തേയും താരതമ്യം ചെയ്യുമൊ? ചെയ്താൽ തന്നെ പരിഹാസത്തോടെ യു.പി മുഖ്യമന്ത്രിക്ക് ട്വീറ്റ് ചെയ്യുമൊ? ലോക നേതാക്കളുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നരേന്ദ്ര മോദിക്കാണല്ലൊ. മോദിയെ പ്രശംസിച്ച് രാഹുലിന് ട്വീറ്റ് ചെയ്യാൻ തരൂരിന് ധൈര്യമുണ്ടോ? സോണിയ ഗാന്ധിക്കെതിരെ കത്തെഴുതി ഒപ്പിട്ട ശേഷം താൻ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ ആളാണ് ശശി തരൂർ. കേന്ദ്രത്തിൽ മന്ത്രിയാകില്ലന്ന് ഉറപ്പായതോടെ പിണറായിയുമായി ചേരാനാണ് ഭാവമെങ്കിൽ തുറന്ന് പറഞ്ഞ് പോകുന്നതല്ലെ നല്ലത് ? കോൺഗ്രസ്സിന് പിന്നിൽ കൂടെ പാര വെച്ചും യോഗിയെ എതിർത്തും കാണിക്കുന്ന ചേഷ്ടകൾ ആർക്കും മനസ്സിലാകില്ലന്ന് ധരിക്കരുത്.’- ഗോപാലകൃഷ്ണൻ തുറന്നടിച്ചു
‘വാസ്തവത്തില്‍ ആരോഗ്യ വികസന സൂചികയുടെ വാർഷിക പ്രകടനത്തിൽ യു.പി ഒന്നാമതും കേരളം പന്ത്രണ്ടാമതുമാണ്. ശശി തരൂരിന് അവരോട് അസൂയയാണ്. അതിന് പറ്റിയ മരുന്ന് കിട്ടാനിടയില്ലാത്തതു കൊണ്ട് പരിഹാസം നിര്‍ത്തുന്നതാണ് അദ്ദേഹത്തിന് നല്ലത്. ഇല്ലെങ്കിൽ അതിര് കടന്ന് പലതും ചെയ്യേണ്ടിവരും’- അദ്ദേഹം കൂട്ടിച്ചേർത്തു.

