ദില്ലി: പ്രതിപക്ഷം തമ്മിലടിയിൽ കുരുങ്ങുമ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി നാളെ പുറത്തിറക്കിയേക്കും. കേരളത്തിലെ രണ്ടു മണ്ഡലങ്ങളും ഇതിൽപ്പെടുന്നു. തൃശ്ശൂരിൽ സുരേഷ്‌ഗോപിയുടെയും ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെയും സ്ഥാനാർത്ഥിത്വം നാളെ പ്രഖ്യാപിക്കപ്പെട്ടേക്കും. പാർട്ടി ഇതുവരെയും ജയിച്ചിട്ടില്ലാത്ത എന്നാൽ ഇത്തവണ ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മേൽക്കൈ നേടുക എന്നതാണ് ബിജെപി തന്ത്രം. അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ ഈ തന്ത്രം പരീക്ഷിച്ച് വിജയിച്ചിരുന്നു. ദക്ഷിണേന്ത്യ പിടിക്കുക എന്ന ലക്‌ഷ്യം തന്നെയാണ് ഈ നീക്കത്തിന് പിന്നിൽ.
അതേസമയം പാർട്ടിയുടെ മറ്റൊരു എ പ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് സസ്പെൻസ് തുടരും എന്നുതന്നെയാണ് സൂചന. തൃശ്ശൂരിലും ആറ്റിങ്ങലിലും പ്രചാരണത്തിൽ പാർട്ടി ഏറെ മുന്നേറിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോടകം രണ്ടു തവണ തൃശൂർ സന്ദർശിച്ചു കഴിഞ്ഞു. ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള പാർട്ടിയുടെ ശ്രമങ്ങളും വിജയം കാണുന്നുണ്ട്. സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ പദയാത്ര ആരംഭിച്ചു കഴിഞ്ഞു. നിരവധി പേർ മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് ചേരുന്ന സ്വീകരണ യോഗങ്ങളും യാത്രയുടെ ഭാഗമായി നടക്കുന്നുണ്ട്.