ദില്ലി: ഭീകര സംഘടനയായ സിമിയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്നും സിമി ഭാരതത്തിന്റെ പരമാധികാരത്തിനും, സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും അറിയിപ്പിൽ പറയുന്നു. 2001 ൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു സിമിയെ നിരോധിച്ചത്. അതുമുതൽ അഞ്ചു വർഷം വീതം നിരോധനം നീട്ടിവരികയായിരുന്നു.
ഭീകരവാദ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും സംഘടന പുനഃസംഘടിപ്പിക്കാനും ഇപ്പോഴും അജ്ഞാതരായ ഭീകരർ ശ്രമിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. സ്ഫോടനങ്ങൾ ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ രാജ്യത്ത് നടത്തിയ സംഘടനയാണ് സിമി. വിദേശ സംഘടനകളുമായി ബന്ധമുള്ള സംഘടന ഭീകരവാദ റിക്രൂട്ട്മെന്റിലും ഫണ്ടിങ്ങിലും സജീവമായ സംഘടനയായിരുന്നു. നിരോധനത്തിന് ശേഷം സിമിയുടെ പ്രവർത്തകർ സമാന ആശയങ്ങളുള്ള മറ്റ് സംഘടനകളിൽ അദൃശ്യരായുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്.