പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായ ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണു സിദ്ധാർത്ഥൻ മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ പ്രേരണാക്കുറ്റവും റാഗിംഗ് നിരോധന നിയമവും ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. പ്രതികളായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരടക്കം 12 പേർ ഒളിവിലാണ്.
സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു കെ. സുരേന്ദ്രന്റെ വിമർശനം. സിപിഎം നേതാക്കളുടെയും സംസ്ഥാന സർക്കാരിൻ്റെയും തണലിലാണ് എസ്എഫ്ഐയുടെ അഴിഞ്ഞാട്ടമെന്ന് തുറന്നടിച്ച അദ്ദേഹം സഹപാഠികളുടെ മുമ്പിൽ മൂന്നു മണിക്കൂർ കെട്ടിയിട്ട് താലിബാനികളെ നാണിപ്പിക്കുന്ന രീതിയിലായിരുന്നു എസ്എഫ്ഐ ക്രിമിനലുകളുടെ പ്രവൃത്തിയെന്നും ആരോപിച്ചു.
കെ സുരേന്ദ്രൻ പങ്കുവച്ച കുറിപ്പ് വായിക്കാം
“എസ്എഫ്ഐ ക്രിമിനലുകൾ കേരളത്തിൽ ഒരു വിദ്യാർത്ഥിയെ ആൾക്കൂട്ട വിചാരണ നടത്തി ജീവനെടുത്തിരിക്കുന്നു. സഹപാഠികളുടെ മുമ്പിൽ മൂന്നു മണിക്കൂർ കെട്ടിയിട്ട് താലിബാനികളെ നാണിപ്പിക്കുന്ന രീതിയിൽ തല്ലിക്കൊല്ലുകയായിരുന്നു. പ്രതികളെ സംരക്ഷിക്കുന്നതാവട്ടെ കേരള പൊലീസും. കേരളത്തിലെ ഹോസ്റ്റലുകൾ എസ്എഫ്ഐയുടെ കോടതികളായി മാറിയിരിക്കുകയാണ്. സംഭവം നടന്നത് രാഹുൽഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലായിട്ടും മുഖ്യപ്രതിപക്ഷമായ യുഡിഎഫ് പ്രതികരിക്കുന്നില്ല. സിപിഎം നേതാക്കളുടെയും സംസ്ഥാന സർക്കാരിൻ്റെയും തണലിലാണ് എസ്എഫ്ഐയുടെ അഴിഞ്ഞാട്ടമെന്ന് വ്യക്തമാണ്.”