തിരുവനന്തപുരം :യുഡിഎഫിൽ നിന്നുകൊണ്ട് എൽഡിഎഫിനെ പിന്തുണക്കുന്ന പാർട്ടിയായി മുസ്ലീം ലീഗ് മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സിപിഎമ്മിനെ പിന്താങ്ങുന്ന നിലപാടിനെ കോൺഗ്രസും പിന്തുണക്കുകയാണ്. മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്ന് സിപിഎമ്മിന് എങ്ങനെയാണ് പറയാൻ കഴിയുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.പ്രതിപക്ഷത്തിന്റെ സമ്മതത്തോടെയാണ് കേരളത്തിൽ ഭരണപക്ഷം സ്വജനപക്ഷപാതവും അഴിമതിയും നടത്തുന്നത്. ഗവർണറുടെ പ്രവർത്തനത്തെ ഭരണപക്ഷത്തോടൊപ്പം ചേർന്ന് കോൺഗ്രസും അട്ടിമറിക്കാൻ ശ്രമിക്കുന്നു. ജനാധിപത്യവിരുദ്ധ നീക്കത്തിനാണ് സർക്കാർ ശ്രമിക്കുന്നത്.
സർവകലാശാലകളുടെ തലപ്പത്ത് രാഷ്ട്രീയക്കാരുടെ നോമിനികളെ തിരുകിക്കയറ്റി ഉന്നതവിദ്യാഭ്യാസ രംഗത്തെ ചുവപ്പുവത്കരിക്കാൻ ശ്രമിക്കുന്നു. ഈ കരിനിയമത്തെ അനുകൂലിക്കുന്ന നിലപാടിലേക്ക് പ്രതിപക്ഷം പോയെന്നും സുരേന്ദ്രൻ പറഞ്ഞു. പേരിൽ തന്നെ മതത്തിന്റെ പേരുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. ലീഗ് എങ്ങനെയാണ് സിപിഎമ്മിന് മാലാഖയായി മാറിയത്. മുസ്ലിം ലീഗിന്റെ ഇഷ്ടത്തിന് വഴങ്ങിയാണ് കോൺഗ്രസ് നിലപാട് മാറ്റിയത്. ലജ്ജാകരമായ കീഴടങ്ങലാണ് മുസ്ലിം ലീഗിന് മുന്നിൽ കോൺഗ്രസ് നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.