കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന് ജർമ്മനിയിലേക്ക് കടക്കാൻ ഒത്താശ ചെയ്തത് രാജേഷാണെന്ന നിഗമനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പോലീസ് വീണ്ടും നോട്ടീസ് നൽകി
കഴിഞ്ഞ ദിവസം രാഹുൽ തന്നെ താൻ രാജ്യം വിട്ടതായി വെളിപ്പെടുത്തിയിരുന്നെങ്കിലും പ്രത്യേക അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചിരുന്നില്ല. പ്രതിക്കായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് ഇയാൾ ജർമനിയിലെത്തിയ കാര്യം പിന്നീട് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്. രാഹുലിന് ജർമൻ പൗരത്വമുണ്ടെന്നാണ് വിവരം. നവവധുവിന് രാഹുലിൽ നിന്ന് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്ന ദിവസം രാജേഷ് വീട്ടിൽ ഉണ്ടായിരുന്നു. ജർമ്മനിയിൽ എത്തിയ ശേഷം രാഹുൽ രാജേഷുമായും സഹോദരിയുമായും വാട്സ്ആപ്പ് കോൾ വഴി സംസാരിച്ചതിന്റെ തെളിവുകളും പോലീസിന് കിട്ടി. ഇതിനെ തുടർന്നാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന്റെ സഹോദരിക്കും അമ്മയ്ക്കും പോലീസ് നോട്ടീസ് നൽകിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

