ഈ വരുന്ന രാഷ്രപതി തെരഞ്ഞെടുപ്പിൽ രാഷ്ട്രപതിയാവാൻ തയ്യാറാവുന്ന വ്യക്തിയാണ് മുൻ ജാർഖണ്ഡ് ഗവർണറായിരുന്ന ദ്രൗപതി മുർമു. രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ വനവാസി വനിത കൂടിയാണ് മുർമു. ഭരണകക്ഷിയായ എൻഡിഎയ്ക്ക് അനുകൂലമായ വോട്ടുകൾ ഏറെയുള്ളതിനാൽ മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ, ഭാവി രാഷ്ട്രപതിയുടെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഒഡീഷയിലെ മയൂർഭഞ്ചിൽ, ശിവക്ഷേത്രത്തിന്റെ നിലം അടിച്ചുവാരുന്ന ദ്രൗപതി മുർമുവിൻ്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദ്രൗപതി മുർമുവിനോപ്പം സുരക്ഷാ ജീവനക്കാരും, ഏതാനും ചിലരുമുണ്ട്. പ്രാർഥനയ്‌ക്കായി നട തുറക്കും മുമ്പ്, നിലം അടിച്ചുവരുകയാണ് മുർമു. ശേഷം സ്വയം ശുദ്ധിവരുത്തി, മണി മുഴക്കി കൊണ്ട് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതും വിഡിയോയിൽ കാണാം.
മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയെ നേരത്തെ പൊതുസമ്മതനായ സ്ഥാനാര്‍ഥിയായി കോൺഗ്രസ്, ടിഎംസി, എൻസിപി എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം ചൊവ്വാഴ്ച രാത്രി ഒഡീഷയിലെ സന്താൽ സമുദായത്തിൽ നിന്നുള്ള 64 കാരിയായ മുർമു എൻഡിഎയുടെ രാഷ്ട്രപതി നോമിനിയായി തെരഞ്ഞെടുത്തു. പാർട്ടിയുടെ പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷം ബിജെപി അധ്യക്ഷൻ ജെ പി നദ്ദ പ്രഖ്യാപിച്ച മുർമുവിന്റെ സ്ഥാനാർത്ഥിത്വം ചില പ്രതിപക്ഷ പാർട്ടികളെ, പ്രത്യേകിച്ച് ഗോത്രവർഗ വോട്ടുകളിൽ നിന്ന് വിജയം നേടിയ ജാർഖണ്ഡ് മുക്തി മോർച്ചയെ (ജെഎംഎം) ആശങ്കപ്പെടുത്തുന്നുണ്ട്. സമൂഹത്തെ സേവിക്കുന്നതിനായി മുർമു തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അവർ ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.