ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സിപിഎം. നേതാക്കളുമായി ചര്‍ച്ചനടത്തിയെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ശോഭ സുരേന്ദ്രന്‍. ആലത്തൂരില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
‘കേരളത്തിലെ ഏഴോളം പ്രഗത്ഭരായ നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. അതില്‍ കോണ്‍ഗ്രസില്‍നിന്നുള്ള നേതാക്കളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുമുണ്ട്. പാര്‍ട്ടി മെഷിനറി ആവശ്യപ്പെട്ടതുപ്രകാരമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഞാന്‍ മുന്നോട്ട് പോയത്. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. കടന്നുവരുമെന്ന് പറയുന്നത് ആ ചര്‍ച്ചയുടെയൊക്കെ വെളിച്ചത്തിലാണ്’, ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപിയിൽ ചേരാൻ തയ്യാറായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ.പി.ജയരാജനായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ജയരാജന്റെ മകന്‍ അയച്ച വാട്‌സാപ്പ് സന്ദേശവും ദില്ലിയിലേക്ക് പോകുന്നതിനായി പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ദല്ലാള്‍ നന്ദകുമാര്‍ എടുത്തുനല്‍കിയ ടിക്കറ്റും മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ അവർ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
വെളിപ്പെടുത്തലിലെ വിവാദം ആളിക്കത്തുന്നതിനിടെ തന്റെ മകന്റെ ഫ്‌ളാറ്റിലെത്തി ബിജെപി കേരളാ പ്രഭാരി ജാവഡേക്കര്‍ തന്നെ കണ്ടുവെന്ന് ഇ.പി. ജയരാജന്‍ സ്ഥിരീകരിക്കുകയും ചെയ്തു.പിന്നാലെയാണ് ശോഭാ സുരേന്ദ്രൻ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.