Wednesday, May 15, 2024
spot_img

അരുണാചലിലെ ഹോട്ടൽ മുറിയിൽ കോട്ടയം സ്വദേശികളായ ദമ്പതികളെയും സുഹൃത്തായ അദ്ധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ബ്ലാക്ക് മാജിക്ക് ? മരിച്ചവരുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിക്കും

തിരുവനന്തപുരം : കോട്ടയം സ്വദേശികളായ ദമ്പതികളെയും ഇവരുടെ സുഹൃത്തായ അദ്ധ്യാപികയെയും
അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ബ്ലാക്ക് മാജിക്കാണെന്ന് സംശയം. കോട്ടയം സ്വദേശികളായ ദമ്പതികൾ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപിക ആര്യയുമാണ് മരിച്ചത്. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവിന്റെ മകളാണ് മരിച്ച ദേവി. ദേവിയുടെ ബന്ധു സൂര്യ കൃഷ്ണമൂർത്തിയാണ് മരണങ്ങൾക്ക് പിന്നിൽ ബ്ലാക്ക് മാജിക്കാണെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. മരിച്ചവരുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിച്ച് ആരെങ്കിലും ഇത്തരം ആശയങ്ങളുമായി ഇവരെ സമീപിച്ചിരുന്നോ എന്ന് പോലീസ് പരിശോധിക്കുമെന്നാണ് വിവരം.

കഴിഞ്ഞ മാസം 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായിരുന്ന ആര്യ 27 ന് വീട്ടുകാരോടൊന്നും പറയാതെ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിക്കുകയും വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായി. ഇവർ വിമാന മാര്‍ഗം അരുണാചലിലെ ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തി. ദമ്പതികളെ വിനോദയാത്ര പോകുന്നുവെന്ന് വീട്ടിൽപറഞ്ഞതിനാൽ അസ്വാഭാവികത തോന്നാതിരുന്ന ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ചൊക്കെ ഇവര്‍ ഇന്റര്‍നെറ്റിൽ പരിശോധിച്ചിരുന്നുവെന്ന് ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് മനസ്സിലായിട്ടുണ്ട് .

ആയുർവേദ ഡോക്ടർമാരായിരുന്നു നവീനും ദേവിയും. പിന്നീട് പ്രാക്ടീസ് അവസാനിപ്പിച്ച നവീൻ ഓൺലൈൻ ട്രേഡിങ്ങിലേക്കും ദേവി അദ്ധ്യാപനത്തിലേക്കും തിരിയുകയായിരുന്നു. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജര്‍മ്മൻ ഭാഷ പഠിപ്പിച്ചിരുന്ന അദ്ധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്. വീട്ടുകാരുടെ മൊബൈൽ നമ്പറുകൾ ഇവർ മുറിയിൽ കുറിച്ചു വച്ചിരുന്നു എന്നാണ് വിവരം. ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടാക്കി രക്തം വാര്‍ന്നാണ് മരിച്ചിരിക്കുന്നത്.

Related Articles

Latest Articles