ഭാരതത്തെ പെട്രോള്‍, ഡീസല്‍ കാര്‍ മുക്തമാക്കുമെന്നും ഇന്ധന ഇറക്കുമതിക്ക് രാജ്യം ചെലവഴിക്കുന്ന 16 ലക്ഷം കോടി രൂപ ഗ്രാമീണരുടെയും കര്‍ഷകരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാനാകണമെന്നും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ 36 കോടിയിലധികംവരുന്ന പെട്രോള്‍, ഡീസല്‍ കാറുകളെ പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ഇത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും അസാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“നിശ്ചിത സമയപരിധിക്കുള്ളില്‍ ലക്ഷ്യം സാക്ഷാത്കരിക്കാനാവില്ലെങ്കിലും അതിനായി ശ്രമിക്കുകതന്നെ ചെയ്യും. ഹൈബ്രിഡ് വാഹനങ്ങളുടെ ചരക്കു-സേവന നികുതി അഞ്ചുശതമാനമായും ഫ്‌ളെക്‌സ് എന്‍ജിനുകളുടേത് 12 ശതമാനമായും കുറയ്ക്കാനുള്ള നിര്‍ദേശം ധനമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി ഇല്ലാതാക്കാനാകുമെന്നാണ് പ്രതീക്ഷ” – നിതിന്‍ ഗഡ്കരി പറഞ്ഞു.
ഇലക്ട്രിക്, ഫ്‌ളെക്‌സ് ഫ്യുവല്‍ പോലുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്നും മന്ത്രി നിതിന്‍ ഗഡ്കരി ആഹ്വാനം ചെയ്തിരുന്നു. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണമുണ്ടാക്കുന്ന എമിഷനുകള്‍ ഒഴിവാക്കുന്നതിനും അതുവഴിയുള്ള മലിനീകരണങ്ങള്‍ കുറയ്ക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.ഒന്നരവര്‍ഷത്തിനകം വൈദ്യുതവാഹനങ്ങളുടെ വില പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്കു തുല്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുന്‍പി രാജ്യസഭയില്‍ അറിയിച്ചിരുന്നു.