ലക്നോ: സ്ഫോടനം നടന്ന കാളിന്ദി എക്സ്പ്രസില്‍ ജയ്ഷെ മുഹമ്മദിന്റെ പേരില്‍ ഭീഷണി സന്ദേശം കണ്ടെത്തി. ട്രെയിനില്‍നിന്നും ഭീഷണി സന്ദേശം ലഭിച്ചതായി കാണ്‍പുര്‍ എസ്പി സഞ്ജീവ് സുമന് സ്ഥിരീകരിച്ചു. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. ഹിന്ദിയിലാണ് ഭീഷണി കത്ത് എഴുതിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
സ്ഫോടനം ഉണ്ടായ ട്രെയിനിലെ ശുചിമുറിയില്‍ കത്ത് പതിപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ കത്തില്‍ ജെയ്ഷെ മുഹമ്മിന്റെ പേര് തെറ്റായാണ് എഴുതിയിരിക്കുന്നത്. ഭീകര സംഘടനയുടെ പേരില്‍ ഭീഷണി സന്ദേശം തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്തതാവാമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ സംഭവത്തില്‍ പോലീസ് ഗൗരവമായ അന്വേഷണം നടത്തുന്നുണ്ടെന്ന് സഞ്ജീവ് സുമന് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബരാജ്പുര് റെയില്‍വേ സ്റ്റേഷനുസമീപം കാണ്‍പുര്‍-ഭിവാനി കാളിന്ദി എക്സ്പ്രസ് ട്രെയിനില്‍ സ്ഫോടന മുണ്ടായത്. ബുധനാഴ്ച വൈകിട്ട് 7.10 ന് ആയിലരുന്നു സംഭവം. ട്രെയിനിലെ ജനറല്‍ കോച്ചിലെ ശുചിമുറിയിലായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടര്‍ന്ന് റെയില്‍വെ സുരക്ഷാ പോലീസ് ട്രെയിന്‍ പൂര്‍ണമായും പരിശോധിച്ചു. തീവ്രവാദ വിരുദ്ധ സ്ക്വാഡും പരിശോധന നടത്തി.