തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിച്ചേക്കും. ഇതുവരെ മൃതദേഹം കുടുംബം ഏറ്റുവാങ്ങിയിട്ടില്ല. ഇന്നലെ നടത്തിയ റീ പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ട് വിദഗ്ധസംഘം നാളെ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജി നാളെ കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്
ഹൈക്കോടതി നിയോഗിച്ച മൂന്നംഗ ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ എത്താത്ത സാഹചര്യത്തില്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബന്ധുക്കളുടെ അസാന്നിദ്ധ്യത്തില്‍ മദ്രാസ്‌ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‍മോര്‍ട്ടം കഴിഞ്ഞാല്‍ ഉടന്‍ മൃതദേഹം സംസ്കരിക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഡോക്ടര്‍മാരുടെ സംഘം രാവിലെ മുതല്‍ കള്ളക്കുറിച്ചി ജില്ലാ ആശുപത്രിയില്‍ കാത്തുനിന്നിട്ടും പെണ്‍കുട്ടിയുടെ കുടുംബം എത്തിയിട്ടില്ലെന്ന് കാട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അടിയന്തരമായി കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബവുമായി ഫോണില്‍ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല.
ഭാവിയില്‍ വിദ്യാലയ ക്യാമ്പസുകളില്‍ ആത്മഹത്യ നടന്നാല്‍ സിബിസിഐഡി നേരിട്ട് കേസന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, കള്ളക്കുറിച്ചിയില്‍ നടന്നത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും ആക്രമണം ആസൂത്രിതമാണെന്നും നിരീക്ഷിച്ചു. തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഡോക്ടറെ കൂടി പോസ്റ്റ്മോര്‍ട്ടം സംഘത്തില്‍ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. അതേസമയം സ്‌കൂള്‍ ആക്രമണ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ തുടരുകയാണ്.