ദില്ലി: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തിയ യൂത്ത്‌കോൺഗ്രസ്സ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് നേരിട്ട ഇ പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിക്കെതിരെ സൈബർ സഖാക്കൾക്കിടയിൽ ട്രോളുകളുടേയും ബഹിഷ്‌കരണ ക്യാംപയിനുകളുടേയും പരിഹാസങ്ങളുടെയും ബഹളമാണ്.
ഇങ്ങനെ ബഹിഷ്‌കരണ ആഹ്വാനം ഉയരുന്നതിനിടെ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പുതിയ ചിത്രം പങ്കുവെച്ച് വിമാനക്കമ്പനി. റെയില്‍വേ ട്രാക്കിന് മുകളില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനം നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ട്രോളുകളും പരിഹാസങ്ങളും അതിര് വിടുമ്പോൾ ഈ ഒറ്റ ചിത്രത്തിലൂടെ എല്ലാത്തിനും ഇപ്പോൾ ഇൻഡിഗോ വിമാനക്കമ്പനി മറുപടി നൽകിയിരിക്കുകയാണ്. ലോകത്തിന് മുകളിലങ്ങനെ പറക്കുക എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്.ലെറ്റ്സ് ഇൻഡിഗോ, ബി അറ്റ് ദി വ്യൂ, പ്ലെയ്ൻ സ്പോട്ടിങ് എന്നിങ്ങനെ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പമുണ്ട്.
ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ട് ആഴ്ചത്തേക്ക് കമ്പനി യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ നടന്നു പോയാലും അവരുടെ വിമാനങ്ങളില്‍ കയറില്ലെന്നായിരുന്നു ജയരാജന്‍ പ്രതികരിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇ.പി ജയരാജന് വിമാനകമ്പനിയുടെ മറുപടി എന്നാണ് പലരും ഫോട്ടോയ്ക്ക് താഴെ നിറയുന്ന കമന്റ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും അത് ക്യാന്‍സല്‍ ചെയ്ത് തീവണ്ടിയിലായിരുന്നു ഇ. പി ജയരാജന്‍ കുടുംബത്തോടൊപ്പം യാത്രചെയ്തത്. തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ കയറവേ, കെ- റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ‘ആപ്പീസ് പൂട്ടുമെന്ന്’ ഇ.പി ജയരാജന്‍ പ്രതികരിച്ചിരുന്നു.
ഈ സംഭവുമായി ബന്ധപ്പെടുത്തി ചിത്രത്തിനെതിരെ ട്രോളുകളുമായി കോണ്‍ഗ്രസ് സൈബർ ഹാൻഡിലുകളും രംഗത്തെത്തിയിട്ടുണ്ട്. ഇ പി ജയരാജനുമായി ബന്ധപ്പെടുത്തിയും കെ റെയിലുമായി ബന്ധപ്പെടുത്തിയും പരിഹാസ കമന്റുകളും വരുന്നുണ്ട്.