ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്ന് അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾ ഉപയോഗിച്ച് കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഉത്തര്‍പ്രദേശ് അഡീഷണല്‍ ജില്ലാ-സെഷന്‍സ് ഫാസ്റ്റ് ട്രാക്ക് കോടതി. ബുദൗണിലെ സിവില്‍ ലൈന്‍സ് ഏരിയയിൽ താമസിക്കുന്ന പന്നലാല്‍ (46) ആണ് ശിക്ഷിക്കപ്പെട്ടത്. ക്രൂരകൃത്യത്തിൽ ഗർഭസ്ഥ ശിശു കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307, 313 വകുപ്പുകള്‍ പ്രകാരമാണ് പന്നലാലിനെതിരെ പോലീസ് കേസെടുത്തത്. ജീവപര്യന്തത്തിനൊപ്പം 50,000 രൂപ പിഴശിക്ഷയും കോടതി വിധിച്ചു. ഒരു വ്യക്തിക്കെതിരായ കുറ്റകൃത്യം മാത്രമല്ല ഇത്, മറിച്ച് സമൂഹത്തിന് കൂടെ എതിരാണെന്ന് പരിഗണിച്ചായിരുന്നു കോടതിവിധി.
2020 സെപ്റ്റംബര്‍ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആ സമയത്ത് പ്രതിയുടെ ഭാര്യ അനിത ദേവി എട്ടുമാസം ഗര്‍ഭിണിയായിരുന്നു. ഭാര്യ വീണ്ടുമൊരു പെണ്‍കുഞ്ഞിനെയാണ് പ്രസവിക്കാന്‍ പോകുന്നുവെന്ന പുരോഹിതന്റെ പ്രവചനത്തിന് പിന്നാലെയാണ് പ്രതി ക്രൂരകൃത്യം ചെയ്തത്.
അനിതയെ ബുദൗണ്‍ പോലീസ് തക്ക സമയത്ത് ദില്ലിയിലെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. എന്നാൽ ഗർഭസ്ഥ ശിശു മരിച്ചു. 2021-ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
25 വര്‍ഷം മുമ്പായിരുന്നു പന്നലാലിന്റേയും അനിതയുടേയും വിവാഹം. അനിത അഞ്ച് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. എന്നാല്‍ പന്നലാലിന് ആണ്‍കുട്ടി വേണമെന്നായിരുന്നു ആഗ്രഹം. ആറാം തവണയും അനിത ഗര്‍ഭിണിയായപ്പോഴാണ് ഗ്രാമത്തിലെ മുഖ്യപുരോഹിതനെ ഇയാള്‍ സമീപിച്ചത്.