ലഖ് നൗ : ഉത്തര്‍പ്രദേശില്‍ ജയ് ശ്രീ റാം വിളിക്കാത്തതിനു ഒരു സംഘം പതിനേഴുകാരനായ മുസ്ലിമിനെ തീ കൊളുത്തിയെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് തെളിഞ്ഞു. മതസ്പര്‍ദ്ദ വളര്‍ത്താന്‍ ഒരു സംഘം മന;പൂര്‍വം കള്ളക്കഥ മെനയുകയായിരുന്നെന്ന വിലയിരുത്തലില്‍ ആണ് പോലീസ്. കേരളത്തിലടക്കം ചില സംഘടനകള്‍ ഈ വിഷയത്തെ ആളിക്കത്തിക്കാന്‍ ശ്രമിച്ചിരുന്നു. യുപിയിലെ ചന്ദൗലി ജില്ലയിലായിരുന്നു സംഭവം.
മഹാരാജ്പൂര്‍ ഗ്രാമത്തില്‍ വെച്ച് നാല് പേര്‍ തന്നെ ആക്രമിക്കുകയും വലിയൊരു പാടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തീകൊളുത്തുകയായിരുന്നുവെന്നുമാണ് മുസ്ലിം ബാലന്‍ മൊഴി നല്‍കിയത്. അക്രമികള്‍ തന്നെ നിര്‍ബന്ധപൂര്‍വം ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞെന്നും, എന്നാല്‍ ഇത് തള്ളിയതോടെ തന്നെ ആക്രമിച്ചെന്നും, പിന്നീട് തീകൊളുത്തിയെന്നുമാണ് ചന്ദോലി എസ്.പി സന്തോഷ് കുമാര്‍ സിംഗിനോട് ബാലന്‍ പറഞ്ഞത്. എന്നാല്‍ മിനിട്ടുകള്‍ക്കം ബാലന്‍ തന്‍റെ മൊഴി മാറ്റി.എസ്.പിയോടു തന്നെയാണു ബാലന്‍ മൊഴി മാറ്റിപറഞ്ഞത്. ബൈക്കില്‍ വന്ന നാല് പേര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും, പിന്നീട് ഹതീജ ഗ്രാമത്തില്‍ വെച്ച് തന്നെ തീകൊളുത്തിയെന്നുമാണ് മുസ്ലീം ബാലന്‍ പിന്നീട് പറഞ്ഞത്. എന്നാല്‍ മഹാരാജ്പൂര്‍ ഗ്രാമവും ഹതീജ ഗ്രാമവും രണ്ട് ഭാഗങ്ങളിലുള്ളതാണ്. .
മുസ്ലീം ബാലന്‍റെ മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്നു ഉത്തര്‍പ്രദേശ് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ബാലന്‍ വിശദീകരിച്ച പ്രദേശങ്ങളിലെ സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ എല്ലാം പോലീസ് ശേഖരിച്ചു. ഇവയിലൊന്നും ബാലന്‍ പറയുന്ന പോലെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളൊന്നും ഇല്ല. ഇതേത്തുടര്‍ന്നാണ് പ്രദേശവാസികളുടെ വിശദമായ മൊഴി പോലീസ് ശേഖരിച്ചത്. ഇതില്‍ രണ്ടുപേര്‍ ബാലന്‍ സ്വയം തീകൊളുത്തുകയാണെന്ന മൊഴിയും നല്‍കി. തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബാലന്‍ സ്വയം തീ കൊളുത്തിയതാണെന്ന ദൃക്‌സാക്ഷി മൊഴി സത്യമാണെന്നു ഉത്തര്‍പ്രദേശ് പോലീസ് കണ്ടെത്തിയത്. പത്രവിതരണക്കാരനാണ് ഇതു സംബന്ധിച്ച മൊഴി പോലീസിന് നല്‍കിയത്. രാവിലെ നാലരയോടെ പത്രവിതരണത്തിനിടെ ദേശീയ പാതയിലെ സരൈയ ഗ്രാമത്തിലെ പള്ളിക്കു സമീപം ഒരു ബാലന്‍ സ്വയം തീകൊളുത്തിയ ശേഷം ഓടുന്നത് കണ്ടു. നൂറു മീറ്ററോളം ബാലനെ പിന്തുടര്‍ന്നെങ്കിലും മാനസിക രോഗിയാണെന്നു കരുതി പിന്നീട് അയാളെ പിന്തുടര്‍ന്നില്ലെന്നും പത്രവിതരണക്കാരന്‍. സംഭവമുണ്ടായ സ്ഥലത്ത് മൂന്നാമതായി വേറേ ആരും ഉണ്ടായിരുന്നില്ലെന്നും പത്രവിതരണക്കാരന്‍. ഇക്കാര്യം ചന്ദൗലി എസ്.പി തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, സോഷ്യല്‍ മീഡിയ വഴി മതസ്പര്‍ദ വളര്‍ത്തും വിധത്തില്‍ അടിസ്ഥാന രഹിതമായി വാര്‍ത്ത പ്രചരിപ്പിച്ചതിന് കുറ്റക്കാര്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഉത്തര്‍പ്രദേശ് പോലീസ്.