തിരുവനന്തപുരം : 52 ദിവസത്തെ ട്രോളിംഗ് നിരോധനം ബുധനാഴ്ച അർധരാത്രികൊണ്ട് അവസാനിക്കാനിരിക്കെ കടലിൽ പോകാനുള്ള അവസാനവട്ട ഒരുക്കത്തിൽ മത്സ്യത്തൊഴിലാളികൾ. മറന്നാള് അർധരാത്രി 12നു ശേഷമാണ് ബോട്ടുകൾ കടലിലേക്ക് കുതിക്കുക. ഇതിനായി മത്സ്യബന്ധന മേഖലയിലെല്ലാം തയാറെടുപ്പുകൾ തകൃതിയായി ആരംഭിച്ചു കഴിഞ്ഞു.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികളായ കുളച്ചലുകാർ കൂട്ടമായി തിരിച്ചെത്തിയതോടെയാണ് ഹാർബറുകൾ ഉണർന്നത്. ബോട്ടുകളിലും മറ്റും വലകളും, ഐസുകളും, ഭക്ഷണ സാധനങ്ങളും വെള്ളവുമെല്ലാം നിറക്കാൻ തുടങ്ങിയതോടെ ഐസ് പ്ലാന്റുകൾ, വലക്കടകൾ, പലചരക്ക് കടകൾ എന്നിവിടങ്ങളിലെല്ലാം വൻ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി.
31 വരെ മറൈൻ ഡീസൽ പന്പുകൾക്ക് നിരോധനം ബാധകമായതിനാൽ ഇന്ധനം 31 നു രാവിലെ മുതൽ മാത്രമേ നിറച്ചു തുടങ്ങുകയുള്ളു. എങ്കിലും മറൈൻ പന്പുകളും സജ്ജമായി കഴിഞ്ഞു. യാർഡുകളിൽ അറ്റകുറ്റപ്പണികൾക്കായി കയറ്റിയിട്ടുള്ള ബോട്ടുകൾ അവസാന മിനുക്ക് പണിയിലാണ്. പണി കഴിഞ്ഞിറങ്ങിയ ബോട്ടുകൾ ട്രയൽ ഓട്ടം നടത്തുന്നുണ്ട്.