കൊച്ചി: ബ്രഹ്മപുരം തീപിടുത്തിന് ശേഷം പ്രഖ്യാപിച്ച മൂന്ന് അന്വേഷണങ്ങളും ഇഴയുന്നു. വീഴ്ച വരുത്തിയ കരാർ കമ്പനികൾക്കെതിരെ നടപടി എടുത്തിട്ടില്ല. മാത്രമല്ല കരാർ ലംഘനം നടത്തിയ സോണ്ട ഇൻഫ്രാടെക്ക് ബയോംമൈനിംഗ് തുടരുകയാണ്.
ജൈവ മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയ കമ്പനിക്കെതിരെയും ഒരു നടപടിയും കൈകൊണ്ടിട്ടില്ല.കൊച്ചി നഗരവാസികളെ വിഷപുക ശ്വസിപ്പിച്ചതിന് കാരണക്കാർ ആര് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കണ്ടെത്താനായിട്ടില്ല.
മാർച്ച് 2ന് ആണ് ബ്രഹ്മപുരത്ത് തീപിടിച്ചത്. തീയണച്ചത് മാർച്ച് 14ന്. ബ്രഹ്മപുരം തീപിടുത്തം ദേശീയ തലത്തിൽ തന്നെ വാർത്തയായതോടെ മുഖം രക്ഷിക്കാൻ സർക്കാർ പ്രഖ്യാപിച്ചത് മൂന്ന് അന്വേഷണങ്ങളാണ്. ഒന്ന് തീപിടുത്തത്തിലെ പോലീസ് അന്വേഷണം, രണ്ട് അഴിമതിയും പ്ലാന്‍റിൽ വരുത്തിയ വീഴ്ചകളിലും വിജിലൻസ് അന്വേഷണം. മൂന്ന് മാലിന്യ സംസ്കരണവും പ്രവർത്തിച്ച രീതിയും പരിശോധിക്കാൻ വിദഗ്ദ്ധ സംഘം. ഇതിൽ മൂന്നാമത്തെ സംഘത്തിന്‍റെ പ്രവർത്തനം തുടങ്ങാൻ പോലും കഴിഞ്ഞിട്ടില്ല.
ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാറെടുത്ത സോണ്ട ഇൻഫ്രാടെക്കിന്‍റെ ഗുരുതര വീഴ്ചകൾ തീപിടിത്തത്തിന് പിന്നാലെ മറനീങ്ങിയിരുന്നു. ബയോമൈനിംഗിന് ശേഷം ബാക്കിവരുന്ന ആർഡിഎഫ് തീപിടുത്തത്തിന് മുന്നെ കൃത്യമായി മാറ്റിയില്ല എന്ന കോർപ്പറേഷൻ നോട്ടീസ് പുറത്തുവന്നിട്ടും നടപടിയുണ്ടായില്ല. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് പരിശോധനയിലും ബയോമൈനിംഗിലെ വീഴ്ചകൾ ഉയർത്തിക്കാട്ടിയിരുന്നു.