ഭുജ്: പാകിസ്ഥാന് വേണ്ടി വാട്‌സ്ആപ്പിലൂടെ ചാരവൃത്തി നടത്തിയ ബിഎസ്എഫ് ജവാന്‍ (Pak Spy BSF Jawan Arrested) അറസ്റ്റില്‍. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജ്ജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ രജൗരി സ്വദേശിയാണ് മുഹമ്മദ് സജാദ്. 2021 ജൂലായിൽ ബുജിൽ വിന്യസിക്കപ്പെട്ട് 74 ബിഎസ്എഫ് ബറ്റാലിയനിലെ ഉദ്യോഗസ്ഥനായ സജാദ് 2012 ലാണ് ബിഎസ്എഫിൽ ചേർന്നത്. ബിഎസ്എഫ് ആസ്ഥാനത്ത് വച്ച് തന്നെയാണ് ഇയാളെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതും.
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി രഹസ്യവിവരങ്ങള്‍ വാട്‌സ് ആപ് വഴി കൈമാറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് എടിഎസ് വ്യക്തമാക്കി. ഇയാളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു. ഇന്ത്യയിലെ നിർണായക വിവരങ്ങൾ പാകിസ്ഥാന് കൈമാറിയ ഇയാൾക്ക് പ്രതിഫലമായി പണം ലഭിച്ചിരുന്നു. നിരവധി തവണ ഇയാൾ പാകിസ്ഥാനിലേക്ക് പോയിട്ടുണ്ട്. വ്യാജ രേഖകൾ നൽകിയാണ് ഇയാൾ ബിഎസ്‌എഫിൽ ചേർന്നത് എന്നും കണ്ടെത്തലിൽ വ്യക്തമായിട്ടുണ്ട്.
എന്നാൽ സജാദിന് ഭീകര ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ചാരപ്രവര്‍ത്തനത്തിന് ലഭിച്ചിരുന്ന പ്രതിഫലം സഹോദരന്‍ വാജിദിന്റെയും സുഹൃത്ത് ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കായിരുന്നു എത്തിയത്. ബിഎസ്എഫിന് തെറ്റായ വ്യക്തിവിവരങ്ങളാണ് ഇയാള്‍ നല്‍കിയതെന്നും പറയുന്നു. 1985 ജനുവരി ഒന്നിനാണ് ബിഎസ്എഫിന് നല്‍കിയ ജനനതീയതി. എന്നാല്‍ പാസ്‌പോര്‍ട്ടില്‍ ഇയാള്‍ 1985 ജനുവരി 15നാണ് ജനിച്ചതെന്ന് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും എടിഎസ് വൃത്തങ്ങള്‍ പറഞ്ഞു.