Friday, March 29, 2024
spot_img

ബഫർസോൺ വിഷയം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്; യോഗം വൈകിട്ട് നാലിന് ഓൺലൈനായി

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷത്തില്‍ എടുക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകിട്ട് നാലിന് ഓൺലൈനയാണ് യോഗം. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെസിബിസിയുടെ പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് വന്ന് ഒരുമാസം പൂര്‍ത്തിയാകാനിരിക്കെയാണ് ഈ വിഷയത്തില്‍ ഉയരുന്ന ആശങ്കകളും പരിഹാര സാധ്യകളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്. ഉത്തരവ് പൂര്‍ണതോതില്‍ നടപ്പായാല്‍ കേരളത്തിലുണ്ടാക്കാവുന്ന പ്രതിസന്ധി തിട്ടപ്പെടുത്താന്‍ ഇതിനോടകം തുടങ്ങിയ സര്‍വേയുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തും.

ഉത്തരവ് നടപ്പായാല്‍ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരാവുന്ന നിരോധനവും നിയന്ത്രണവും സംബന്ധിച്ച് കേരള റിമോട്ട് സെന്‍സിംഗ് ഏജന്‍സി ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. മൂന്ന് മാസത്തിനകം ഈ നടപടി പൂര്‍ത്തിയാക്കി സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാനാണ് കേരളത്തിന്‍റെ തീരുമാനം. വനവിസ്തൃതിയുടെ കാര്യത്തില്‍ രാജ്യത്ത് മുന്‍നിരയിലുളള സംസ്ഥാനമെന്നതടക്കം വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കേരളം നടത്തിയ ഇടപെടലുകളും വ്യക്തമാക്കും. അതേസമയം, വന്യജീവി സങ്കേതങ്ങളുടെ ചുറ്റം ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആക്കാനുളള 2019 ഒക്ടോബര്‍ 23ലെ മന്ത്രിസഭാ തീരുമാനം കേരളത്തിന് തിരിച്ചടിയാകാമെന്നതിനാല്‍ ഈ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്ന ശുപാര്‍ശ കേരളം പലവട്ടം നല്‍കിയിട്ടുളളതിനാല്‍ 2019ലെ ഉത്തരവ് പ്രതിസന്ധി ആകില്ലെന്നാണ് സര്‍ക്കാര്‍ വാദം. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവും പ്രതിപക്ഷവും കര്‍ഷക സംഘടനകളും അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles