ഡബ്ലിന്‍: പരിക്ക് മൂലം നീണ്ട11 മാസങ്ങള്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ശേഷമുള്ള മടങ്ങിവരവ് ഉഷാറാക്കി ഇന്ത്യന്‍ നായകൻ കൂടിയായ ജസ്പ്രീത് ബുംറ.
അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മടങ്ങിയെത്തിയ ബുംറ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുമായി തിളങ്ങി. ബുംറയുടെ ആദ്യ പന്ത് ആന്‍ഡ്ര്യു ബാല്‍ബിര്‍ണി അതിർത്തി വര കടത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ താരത്തിന്റെ കുറ്റി തെറിച്ചു. അഞ്ചാം പന്തില്‍ ലോര്‍കാന്‍ ടക്കറിനെ വിക്കറ്റിന് പിന്നിൽ സഞ്ജു സാംസണിന്റെ കൈയിലെത്തിച്ച് ബുംറ രണ്ടാം വിക്കറ്റും സ്വന്തമാക്കി.
ടി20-യില്‍ ഇന്ത്യയ്ക്കായി ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ താരമാണ് ബുംറ. 2016-ല്‍ വിശാഖപട്ടണത്ത് ശ്രീലങ്കയ്‌ക്കെതിരേ ആര്‍. അശ്വിനും 2022-ല്‍ അഫ്ഗാനിസ്താനെതിരേ ഭുവനേശ്വര്‍ കുമാറും ഈ നേട്ടത്തിലെത്തി. കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയും ഈ നേട്ടം നേരത്തെ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25-ന് ഓസ്ട്രേലിയക്കെതിരായ ട്വന്റി 20ക്ക് ശേഷം ഇതാദ്യമായാണ് ബുംറ കളിക്കളത്തിലെത്തുന്നത്