ജമ്മുകശ്മീരിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു പത്ത് പേർക്ക് പരിക്കേറ്റു. കാർഗിൽ ജില്ലയിലെ ദ്രാസിലെ ആക്രിക്കടയിലാണ് ഇന്ന് വൈകുന്നേരം സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഉണ്ടായത് ഉഗ്രസ്ഫോടനമായിരുന്നുവെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
ആക്രിക്കടയിൽ അബദ്ധത്തിലെത്തിയ സ്ഫോടനവസ്തുക്കൾ പൊട്ടിത്തെറിച്ചതാണോ അതോ ഭീകരാക്രമണമണമാണോ എന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണം നൽകാനാവില്ലെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് പോലീസ് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദർ അടക്കമുള്ള സംഘം സ്ഥലത്ത് പരിശോധന തുടരുകയാണ്.