സംസ്ഥാനത്ത് ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ ഉള്ള തിരക്കിലാണ് മുന്നണികൾ. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്ര ഭരിക്കുന്ന എൻഡിഎയ്ക്കും നിർണായകമാണ്. കൊട്ടിക്കലാശം നാളെ വൈകീട്ട് നടക്കും.
സ്ഥാനാർത്ഥികളുടെ അവസാനവട്ട മണ്ഡലപര്യടനങ്ങൾ ഇന്നും നാളെയുമായി നടക്കും. പലയിടങ്ങളിലായി ദേശീയനേതാക്കളും സംസ്ഥാന നേതാക്കളും ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നു. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.
കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച ജനവിധി രേഖപ്പെടുത്താനായി കേരളം പോളിംഗ് ബൂത്തിലേക്കെത്തും. കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളിൽ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പിൽ പോളിങ് ബൂത്തിലെത്തുന്നത്.
കർണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകൾ, യുപി, മഹാരാഷ്ട്ര, അസം, ബിഹാർ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തൃപുര, ബംഗാൾ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും വെള്ളിയാഴ്ച വിധിയെഴുതും.