മുംബൈ: മകൾ അമ്മയെ കൊന്നു മൃതദേഹം അലമാരയിൽ സൂക്ഷിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല.മകളുടെ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുക്കും.കൊലപാതകത്തിന് പുറത്തുനിന്ന് സഹായം കിട്ടിയോ എന്നും പോലീസ് അന്വേഷിക്കുന്നു. പോലീസ് സംഘം കാൺപൂരിലേക്ക് തിരിച്ചു. കൊലപാതകം നടന്നു എന്ന് സംശയിക്കുന്ന ദിവസങ്ങളിൽ മകളുടെ ആൺ സുഹൃത്ത് മുംബൈയിൽ ഉണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
അമ്മയെ വെട്ടിക്കൊന്ന് അലമാരയിൽ സൂക്ഷിച്ച സംഭവത്തിൽ 24 കാരിയായ മകൾ റിംപിൾ ജെയിനിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ദുരൂഹതകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്തെന്ന് ഇതുവരെ കണ്ടെത്താനായില്ല. ദാദറിനടുത്ത് ലാൽ ബാഗിലാണ് കാലും കൈയും വെട്ടിമാറ്റിയ ശേഷം അമ്മയുടെ മൃതദേഹം മകൾ റിംപിൾ ജെയ്ൻ അലമാരയിൽ സൂക്ഷിച്ചത്. ഇരുവരും മാത്രമായിരുന്നു ഒറ്റമുറി ഫ്ലാറ്റിൽ താമസിച്ചിരുന്നത്. കഴിഞ്ഞ 2 മാസമായി ബന്ധുക്കൾ അന്വേഷിക്കുമ്പോഴൊക്കെ അമ്മ കാൺപൂരിൽ പോയെന്നാണ് റിംപിൾ പറഞ്ഞ് കൊണ്ടിരുന്നത്.
മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധം മറയ്ക്കാനായി 200 ബോട്ടിൽ പെർഫ്യൂം വാങ്ങി ഒഴിച്ചതായി പ്രതി റിംപിൾ ജെയിൻ പൊലീസിന് മൊഴി നൽകി.

