തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ കുത്തിയ കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. മറ്റൊരു പ്രതി ജിത്തു ഒളിവില്ലാണെന്ന് പോലീസ് അറിയിച്ചു. ജിത്തുവിൻ്റെ സുഹൃത്ത് നെവിയും രണ്ട് പേരുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെയാണ് തലക്കോണം സ്വദേശിയായ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിന് കുത്തേറ്റത്. വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയതിന് പിന്നാലെയായിരുന്നു ആക്രമണം.
ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവിൽ വിഷ്ണുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് പോലീസ് അറിയിച്ചു.