കൊൽക്കത്ത: രാമനവമി ഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 11 തീവ്ര ഇസ്ലാമിസ്റ്റുകളെ അറസ്റ്റ് ചെയ്ത് എൻഐഎ. ഷമീം അഹമ്മദ്, ബൽവന്ത് സിംഗ്, മെഹ്മൂദ് ആലം, മെഹ്ഫൂസ് ആലം, ഷംഷാദ് ആലം, മുഹമ്മദ് അലി, സലിം ജാവേദ്, സർഫറാസ് ആലം, ഫിറോജർ, അൻസാരി, ഷംഷാദ് അലി എന്നിവരാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായത്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ വർഷം മാർച്ച് 30 നായിരുന്നു ആക്രമണമുണ്ടായത്.
ഹൗറ പോലീസ് കമ്മീഷണറേറ്റിലെ ഷിബ്പൂരിൽ നടന്ന രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. ഏപ്രിൽ 27 ന് കേസ് എൻഐഎ ഏറ്റെടുത്തു. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളിലായി 16 പേരെ ഫെബ്രുവരിയിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണത്തിനിടെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ എൻഐഎ തിരിച്ചറിഞ്ഞിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ പോലീസ് 36 പേർക്കെതിരെയാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. രാമനവമി ആഘോഷത്തിനിടെയുണ്ടായ വർഗീയ കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എൻഐഎയ്‌ക്ക് കൈമാറാൻ കഴിഞ്ഞ വർഷം കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് കേസ് എൻഐഎ ഏറ്റെടുത്തത്.