കൊച്ചി: തലശേരി ഫസൽ വധക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് സി.ബി.ഐ സമർപ്പിച്ചു. കാരായി രാജനും, കാരായി ചന്ദ്രശേഖരനും ഉള്‍പ്പെട്ട സിപിഎം (CPM) നേതാക്കളാണ് കൊലപാതകത്തിന് പിന്നില്‍. ഫസലിനെ വധിച്ചത് കൊടി സുനി ഉള്‍പ്പെട്ട സംഘമാണെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍.എസ്.എസ്സാണെന്ന സുബീഷിന്റെ വെളിപ്പെടുത്തൽ കസ്റ്റഡിയിൽവെച്ച് പറയിപ്പിച്ചതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫസലിനെ കൊന്നതെന്നും സി ബി ഐ തുടരന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. കേസിന്റെ ഗൂഢാലോചന്ക്ക് പിന്നില്‍ സി പി എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരവും ഉള്‍പ്പെടെയുള്ളവരാണെന്നും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫസല്‍ വധക്കേസില്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സിബിഐ തുടരന്വേഷണം ആരംഭിച്ചത്. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. 2006 ഒക്ടോബര്‍ 22ന് തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം വച്ചായിരുന്നു പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെട്ടത്.

