ദില്ലി: കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ കേരളത്തിലെ അടക്കം നേതാക്കൾ ശ്രമിക്കുന്നതായി തുറന്നടിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി. വില കുറച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ കേരളത്തിലെയും മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും മുതിർന്ന നേതാക്കൾ ശ്രമിക്കുന്നുവെന്നും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതില്‍ പ്രതിബദ്ധതയുണ്ടെങ്കില്‍ വാറ്റ് കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും പെട്രോളിയം മന്ത്രി പറഞ്ഞു.
അതേസമയം, എണ്ണവില ഉയരുന്നത് തുടര്‍ന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കല്‍ കൂടി നികുതി കുറച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് ആനുപാതികമായി സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ഇന്ധന നികുതി ഇളവ് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ, എണ്ണകമ്പനികള്‍ വില കൂട്ടിയതായി സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. നികുതി കുറച്ചിട്ടും പെട്രോള്‍ വിലയില്‍ പ്രതീക്ഷിച്ച കുറവുണ്ടാകാത്തത് എണ്ണക്കമ്പനികള്‍ വില കൂട്ടിയതിനാലാണെന്ന് കെ.എന്‍ ബാലഗോപാല്‍ ആരോപിച്ചു.