കേന്ദ്രസർക്കാർ അർഹിക്കുന്ന നികുതി വിഹിതം നൽകുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയും പരിവാരങ്ങളും ദില്ലിയിൽ സമരം ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ ആരോപണങ്ങളുടെ മുനയൊടിച്ച കേരളത്തിന് നൽകിയ കോടികളുടെ കേന്ദ്രഫണ്ടിന്റെ കണക്ക് പാർലമെന്റിൽ നിരത്തി കേന്ദ്രധനമന്ത്രി നിർമല സീതാരാമന്‍. യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികം നൽകിയെന്നും ഈ കണക്കുകളെല്ലാം സുതാര്യമാണെന്നും ഇത്രയും പണം കിട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് കേരള സര്‍ക്കാരിന് പറയാമെന്നും നിര്‍മല സീതാരാമൻ പറഞ്ഞു.
” 46,303 കോടി രൂപയാണ് യുപിഎ ഭരണകാലത്ത് (2004–14) കേരളത്തിന് നൽകിയ നികുതി വിഹിതം. എന്നാൽ 2014–24 എൻഡിഎ സർക്കാരിന്റെ കാലത്ത് 1,50,140 കോടി രൂപ രൂപ നികുതി വിഹിതമായി നൽകി. കഴിഞ്ഞ 10 വർഷത്തിനിടെ എൻഡിഎ സർക്കാർ 1,43,117 കോടി രൂപയാണ് ഗ്രാൻഡായി നൽകിയത്. ഇത് യുപിഎ സർക്കാരിന്റെ കാലത്ത് 25,629 കോടി മാത്രമായിരുന്നു. ഇതിൽ 458 %വർധനവുള്ളത്.
മൂലധന ചെലവിനുള്ള പ്രത്യേകധനസഹായമായി 2020–2021ൽ 82 കോടി, 2021–2022ൽ 239 കോടി,2022–2023ൽ 1,903 കോടിയും അധിക കടമെടുപ്പായി 18,087 കോടി രൂപയും എൻഡിഎ സർക്കാർ അനുവദിച്ചു.” നിർമ്മലാ സീതാരാമൻ പറഞ്ഞു.
അതേസമയം യുപിഎ സർക്കാരിന്റെ കാലത്തെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രവും പാർലമെന്റിൽ ധനമന്ത്രി അവതരിപ്പിച്ചു. യുപിഎ–എൻഡിഎ സർക്കാരുകളുടെ പത്തു വര്‍ഷത്തെ താരതമ്യം ചെയ്യുന്ന 56 പേജുള്ള ധവളപത്രമാണ് സഭയിൽ വച്ചത്. ഇതു സംബന്ധിച്ച് നാളെ വിശദമായ ചർച്ച ലോക്‌സഭയിൽ നടക്കും.