ചെങ്ങന്നൂർ :ശബരിമല ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ഉണ്ടാവുന്ന ഭക്തജന തിരക്ക് കണക്കിലെടുത്താണ് പുതിയ പദ്ധതികളുമായി കേന്ദ്ര സർക്കാർ എത്തിയിരിക്കുന്നത്. ശബരിമലയുടെ പ്രധാന റെയില്‍വേ സ്റ്റേഷനാക്കി ചെങ്ങന്നൂരിനെ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുമെന്നാണ് പി.എ.സി ചെയര്‍മാന്‍ അറിയിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ റെല്‍വേ സ്‌റ്റേഷനെ ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുമെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.
രണ്ടു പ്ലാറ്റുഫോമുകളും തമ്മില്‍ എസ്‌കലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളാണ് സ്റ്റേഷനില്‍ ഒരുക്കുന്നത്. ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റേഷന്‍ വികസിപ്പിക്കുന്നത്. രാജ്യത്ത് 77 സ്റ്റേഷനുകളാണ് ഇങ്ങനെ വികസിപ്പിക്കുന്നതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോകസഭയില്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന റെയില്‍വേ സ്റ്റേഷനാണ് ചെങ്ങന്നൂര്‍. മഴക്കാലത്ത് സ്റ്റേഷന്‍ നേരിടുന്ന വെള്ളക്കെട്ട് ഭീഷണി കൂടെ ഒഴിവാക്കുവാനാണ് കേന്ദ്രം പദ്ധതിയിട്ടിരിക്കുന്നത്.
ഇവിടെ തീര്‍ഥാടകര്‍ക്കായുള്ള ഷെല്‍ട്ടറും 33 ശുചിമുറികളുള്ള ബാത്‌റൂം കോംപ്ലക്സും നവീകരിച്ച കാത്തിരിപ്പുമുറികളും ഒരുക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടന വേളയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സ്റ്റേഷന്‍ പരിസരത്ത് നിന്നും പൊതുഗതാഗതസൗകര്യം എന്നിവയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചിരുന്നു.
ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കുമെന്ന് ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനെത്തിയ പി.എ.സി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസും വ്യക്തമാക്കിട്ടുണ്ട്
. വിമാനത്താവളത്തിന് സമാനമായിട്ടുള്ള വികസനമാണ് നടപ്പിലാക്കുക. വരുന്ന അന്‍പത് കൊല്ലം മുന്നില്‍ കണ്ടുള്ള വികസന പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടുകൂടി യാത്രക്കാര്‍ക്ക് എല്ലാ സംവിധാനങ്ങളും ഒരുക്കും. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി അദേഹം പരിഹാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ക്കായി നാല്‌കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു പദ്ധതിയെ ആണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിശ്വഹിന്ദുപരിഷത്ത്, ഹിന്ദു ഐക്യവേദി, അയ്യപ്പസേവാസമാജം, ക്ഷേത്രസംരക്ഷണസമതി, സേവാഭാരതി തുടങ്ങിയ സംഘടനാ നേതാക്കളുമായികൃഷ്ണദാസ് ചര്‍ച്ചകള്‍ നടത്തി.