ദില്ലി : രാജ്യത്ത് പ്രകൃതിക്ഷോഭം നേരിടാന്‍ പുതിയ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഫലപ്രദമായി പ്രവർത്തിക്കാനും അഗ്നിശമന സേനയുടെ സൗകര്യങ്ങൾ വിപുലീകരിക്കാനും മണ്ണിടിച്ചില്‍ ലഘൂകരിക്കാനും സംസ്ഥാനങ്ങള്‍ക്കായി 8000 കോടി രൂപയുടെ പദ്ധതികള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.
ബിപാര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ദുരന്തനിവാരണ വകുപ്പ് മന്ത്രിമാരുമായി ഇന്നലെ ദില്ലിയിൽ അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ആഭ്യന്തര മന്ത്രാലയം, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് , അഹമ്മദാബാദ്, പൂനെ തുടങ്ങിയ മെട്രോ നഗരങ്ങളിൽ അഗ്‌നിശമന സേവനങ്ങള്‍ വിപുലീകരിക്കുന്നതിനും നവീകരിക്കുന്നതിനും സംസ്ഥാനങ്ങള്‍ക്ക് അയ്യായിരം കോടി രൂപയും നഗരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിന് രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപയും ഉരുള്‍പൊട്ടല്‍ പ്രതിരോധത്തിനായി 17 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 825 കോടി രൂപ നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി. പ്രകൃതിക്ഷോഭം മൂലം ഒരു മരണം പോലും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ പരിശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.