ദില്ലി: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊന്നൊടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. വെടിവെക്കാൻ അനുമതി നൽകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു . വന്യജീവി ആക്രമണം തടയാൻ എന്ത് സഹായം നൽകാൻ കഴിയുമെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായി എ കെ ശശീന്ദ്രൻ പറഞ്ഞു.
സ്ഥിതി പരിശോധിക്കാനായി ഉന്നത തലസംഘത്തെ അയക്കുമെന്ന് ഭൂപേന്ദ്രയാദവ് പറഞ്ഞു.പന്നികളെ വെടിവച്ചുകൊല്ലാൻ എംപാനൽചെയ്‌ത കർഷകർക്ക് അനുമതി നൽകിയിട്ടും പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകാത്തതിനെത്തുടർന്നാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താൻ തീരുമാനിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്‌ഥർക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസൻസ് ഉള്ളവർക്കുമാണ് നിലവിൽ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാൻ അനുമതിയുള്ളത്. 2022 മെയ് വരെ ഇതിന് അനുവാദമുണ്ട്. എന്നാൽ, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഇവയെ വനത്തിന് പുറത്ത് വെച്ച് ആർക്ക് വേണമെങ്കിലും കൊല്ലാം. അതിന് വനംവകുപ്പിന്റെ അനുമതി ആവശ്യമില്ല.
ഈ വര്‍ഷം നാലുപേര്‍ കാട്ടുപന്നി ആകമണത്തില്‍ കൊല്ലപ്പെട്ടു. 10335 കാട്ടുപന്നി ആക്രമണ സംഭവങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന വന്യജീവിയാണ് കാട്ടുപന്നി. എന്നാല്‍ വനങ്ങളിലെന്നതുപോലെ ജനവാസ മേഖലകളിലും ഈ വന്യജീവി പെറ്റു പെരുകുന്നു. അതിനാല്‍ തന്നെ കേരളത്തില്‍ കാട്ടുപന്നികള്‍ എത്രത്തോളമെന്നോ എവിടെയെല്ലാമെന്നോ ആര്‍ക്കും വ്യക്തതയില്ല.