ലണ്ടന്‍: ചാമ്പ്യൻസ് ലീഗിൽ ഇന്നത്തെ പോരാട്ടം കനക്കും. ഇംഗ്ലീഷ് ചമ്പ്യാന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാംപാദ ക്വാര്‍ട്ടറില്‍ സ്പാനിഷ് ലീഗ് അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിന് പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയുമാണ് എതിരാളികള്‍. രണ്ട് മത്സരങ്ങളും രാത്രി 12.30നാണ് ആരംഭിക്കുന്നത്.
ആദ്യപാദത്തിലെ ഒരു ഗോളിന്‍റെ മുന്‍തൂക്കം മാഞ്ചസ്റ്റര്‍ സിറ്റിക്കുണ്ട്. സിറ്റിയുടെ ആക്രമണവും അത്‍ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധ മികവും തമ്മിലുള്ള പോരാട്ടം തന്നെയാകും ഇന്ന് ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. വിലക്ക് കിട്ടിയ ഗബ്രിയേല്‍ ജെസ്യൂസ് സിറ്റി നിരയിലുണ്ടാകില്ല. പരിക്ക് മാറി റൂബന്‍ ഡിയാസ് പരിശീലനം തുടങ്ങിയെങ്കിലും ആദ്യ ഇലവനില്‍ കളിക്കുന്നത് സംശയമാണ്.
എന്നാല്‍, കെവിന്‍ ഡിബ്രുയിനൊപ്പം ഫില്‍ ഫോഡന്‍, സ്റ്റെര്‍ലിംഗ്, ജാക്ക് ഗ്രീലിഷ്, റിയാദ് മെഹ്‍റസ് തുടങ്ങി ഏത് പ്രതിരോധക്കോട്ടയും തകര്‍ക്കാനുള്ള കരുത്തും ആത്മവിശ്വാസവും സിറ്റിക്കുണ്ട്. മറുവശത്ത് അന്‍റേയിന്‍ ഗ്രീസ്‌മാനും ജാവോ ഫെലിക്‌സിനുമാണ് അത്‍ലറ്റിക്കോയുടെ മുന്‍ നിരയില്‍ ചുക്കാന്‍ പിടിക്കുക. പരിക്കേറ്റ ഹോസെ ഗിമിനസും ഹെക്ടര്‍ ഹെരേരയും കളിച്ചേക്കില്ല. അതേസമയം, രണ്ടാംപാദത്തില്‍ എന്തും സംഭവിക്കാമെന്ന് ഡീഗോ സിമിയോണി വെളിപ്പെടുത്തി.

