കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പിണറായിക്കെതിരെ ആഞ്ഞടിച്ച് ചന്ദ്രശേഖരന്റെ വിധവ കെ കെ രമ.മരിച്ച് കഴിഞ്ഞ് ഭൂമിയില്‍ ഇല്ലാത്ത ഒരാളെ കുറിച്ച് ആരോപണം പറയാന്‍ ഒരാളും തയ്യാറാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നികൃഷ്ടമായ മനസിന് ഉടമയെന്നാണ് രമ വ്യക്തമാക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തവർ അടക്കം ശിക്ഷിക്കപ്പെട്ടാലേ ടി.പി ചന്ദ്രശേഖരന് നീതി ലഭിക്കൂ എന്നാണ് രമ വ്യക്തമാക്കുന്നത്.ടി പി കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം മരിച്ച ഒരാളെ കുലം കുത്തി എന്ന് പിണറായി വിളിക്കണമെങ്കിൽ അദ്ദേഹത്തിന് ചെറിയ മനസ് പോര.ടിപിയുടെ മരണശേഷം രൂപം മാറി ജയിൽ പോയി ആരാണ് വധിക്കാൻ നേതൃത്വം നൽകിയതെന്ന് ചോദിക്കണമെന്ന് പോലും ആഗ്രഹിച്ചിട്ടുണ്ട്,ടി പിയുടെ ഓർമ്മകളിൽ ഇന്നും നീറിപോകാറുണ്ട്,മനസ് കൈവിട്ട് പോകാറുമുണ്ട്,
സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരമില്ലാതെ ഒരാളെ കൊല്ലാൻ രണ്ട് ജില്ലാ കമ്മിറ്റികൾ കൈകോർക്കില്ല. ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെപ്പോലെ പി മോഹനനും കുറ്റക്കാരനായിരുന്നു. എന്തിനാണ് കോടതി വിട്ടയച്ചതെന്ന് അറിയില്ല. മകൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോഴായിരുന്നു കൊലപാതകം. അവൻ്റെ മനസ്സ് നിറയെ പ്രതികാരമായിരുന്നു, അതായിരുന്നു എന്റെ ഏറ്റവും വലിയ ആശങ്ക. അവന് പ്രതികാരം ചെയ്യണമായിരുന്നു. ആ ചിന്താഗതിയിൽ നിന്ന് അവനെ തിരിച്ചു കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞു. എന്നാൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല എന്ന വേദന അവനുമുണ്ട്.ടി പി വധത്തിൽ പിണറായിക്ക് നൂറ് ശതമാനവും പങ്ക് ഉണ്ടെന്ന് ആവർത്തിച്ച് കൊണ്ടാണ് രമ തന്റെ അഭിമുഖം അവസാനിപ്പിച്ചത്.