അഹമ്മദാബാദ് : കെ എൽ രാഹുലിന് പകരം മൂന്നാം ടെസ്റ്റിൽ ടീമിലിടം നേടിയിട്ടും തിളങ്ങാനാകാതെ പോയതിന്റെ ക്ഷീണം നാലാം ടെസ്റ്റിൽ തീർത്ത് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ ശുഭ്മാൻ ഗിൽ. ടെസ്റ്റ് കരിയറിലെ തന്റെ രണ്ടാം സെഞ്ചുറിയാണ് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ അഹമ്മദാബാദിൽ ഓസ്ട്രേലിയക്കെതിരെ നേടിയത്. ഇതോടെ മൂന്ന് ഫോർമാറ്റിലും ഒരു വർഷം സെഞ്ചുറി നേടുന്ന പത്താമത്തെ മാത്രം താരം എന്ന നേട്ടവും ഗിൽ കൈപ്പിടിയിലാക്കി. ഇന്ത്യൻ മണ്ണിലെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി എന്ന നേട്ടത്തിലേക്ക് എത്താൻ ഭാഗ്യവും താരത്തെ കടാക്ഷിച്ചു.
നേഥൻ ലയണിന്റെ പന്തിൽ ഗിൽ വിക്കറ്റിന് മുൻപിൽ കുടുങ്ങിയെങ്കിലും ഓസീസ് താരങ്ങളുടെ അപ്പീലിൽ അമ്പയർ നോട്ട്ഔട്ട് വിധിച്ചു .എന്നാൽ ഓസ്ട്രേലിയ ഡിആർഎസ് അപ്പീൽ ഉയർത്തി. റിപ്ലേകളിൽ പന്ത് സ്റ്റംപ് ഇളക്കുമെന്ന് വ്യക്തമായെങ്കിലും തേർഡ് അമ്പയർ നോട്ട്ഔട്ട് വിളിച്ചു. പന്ത് സ്റ്റംപ് ഇളക്കുമ്പോഴും, ഇംപാക്റ്റ് വന്നത് സ്റ്റംപ് ലൈനിന് പുറത്തായതിനാൽ ഗിൽ രക്ഷപ്പെടുകയായിരുന്നു. തേർഡ് അമ്പയറുടെ തീരുമാനം ഓസീസ് താരങ്ങളെ അമ്പരപ്പിക്കുന്നത് ടീവി റിപ്ലൈകളിൽ വ്യക്തമായിരുന്നു.
235 പന്തിൽ നിന്നാണ് 12 ഫോറും ഒരു സിക്സുമടക്കം 128 റൺസ് ഗിൽ അടിച്ചെടുത്തത് . ഒടുവിൽ ഗില്ലിനെ നേഥൻ ലയൺ വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു.