ബെംഗളൂരു : ഭാരതത്തിന്റെ പെരുമ ആകാശത്തേക്കാൾ ഉയരത്തിലെത്തിച്ച ചന്ദ്രയാൻ 3 ദൗത്യം ഇന്നുമുതൽ താൽക്കാലികമായി നിശ്ചലമാകും. ഒരു ചാന്ദ്ര ദിനം അഥവാ 14 ഭൂമിയിലെ ദിനങ്ങളാണ് പ്രഖ്യാൻ റോവറിന്റെ ആയുസായി നേരത്തെ നിശ്ചയിച്ചിരുന്നത്. ഇന്നലെ റോവറിലെ ഉപകരണങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ലാൻഡറിലെ LRA എന്ന ഉപകരണം ഒഴികെ ബാക്കി പേലോഡുകളും പ്രത്യേക നിർദേശം നൽകി സ്ലീപ്പിങ് മോഡിലേക്ക് മാറ്റി. ഇനി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യ പ്രകാശം എത്തുന്ന സെപ്തംബർ 22ന് ഉപകരണങ്ങൾ വീണ്ടും പ്രവർത്തിച്ച് തുടങ്ങും എന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്
ഇതുവരെയും മനുഷ്യ കുലത്തിന് അപരിചിതമായിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ചിത്രങ്ങൾ പകർത്തി എന്നതിനപ്പുറം, ഉപരിതലത്തിലെ സൾഫറിന്‍റെ സാന്നിധ്യവും മറ്റു മൂലകങ്ങൾ വേർതിരിച്ചറിഞ്ഞതും ചന്ദ്രോപരിതലത്തിലെ പ്രകമ്പനവും താപനിലയും എല്ലാം കൃത്യമായി അളന്നതുമടക്കമുള്ള നിർണായകമായ വിവരങ്ങളാണ് ചന്ദ്രയാൻ ശാസ്ത്ര ലോകത്തിന് നൽകിയത്.
റോവറിലെ ഉപകരണങ്ങൾ ഇന്നലെ പ്രവർത്തനം അവസാനിപ്പിച്ച് ലാൻഡറിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്നു. റോവർ നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ ലാൻഡറിൽ നിന്ന് ഐഎസ്ആർഒ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇരുട്ടുമൂടുന്ന ദക്ഷിണ ധ്രുവത്തില്‍ തണുത്തുറഞ്ഞ കാലാവസ്ഥയെ ഉപകരണങ്ങൾ അതിജീവിക്കും എന്ന പ്രതീക്ഷ തന്നെയാണ് ശാസ്ത്രജ്ഞന്മാർക്കുള്ളത്. ദൗത്യ കാലാവധി പിന്നിട്ടിട്ടും ഉപകരണങ്ങൾ പ്രവർത്തിച്ചാൽ ഇന്ത്യൻ ബഹിരാകാശ ഏജൻസിക്ക് അത് വലിയ നേട്ടമാകും, ചന്ദ്രന്റെ കാലാവസ്ഥയെ അതിജീവിക്കാൻ പേടകത്തിന് ആയില്ലെങ്കിൽ ഇന്ത്യയുടെ ചരിത്ര ചാന്ദ്ര പര്യവേഷണത്തിന്‍റെ അംബാസിഡറായി ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ അവശേഷിക്കും.