തിരുവനന്തപുരം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി ഉണ്ടാക്കിയ കേസില്‍ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ (Swapna suresh) കുറ്റപത്രം. സ്വപ്‌ന സുരേഷ് അടക്കം 10 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് ഒന്നാം പ്രതിയും എച്ച് ആര്‍ മാനേജറായിരുന്ന സ്വപ്‌ന സുരേഷ് കേസിലെ രണ്ടാം പ്രതിയുമാണ്.
രണ്ടാം പ്രതിയായ എച്ച് ആർ മാനേജറായിരുന്ന സ്വപ്ന സുരേഷാണ് വ്യാജ പരാതിയുണ്ടാക്കിയതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. എയർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിന്നുവേന്നാണ് കണ്ടെത്തൽ. 2016ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം നൽകുന്നത്.
എയർ ഇന്ത്യ സാറ്റ്സിൽ ജീവനക്കാരി ആയിരിക്കെയാണു സ്വപ്ന സിബുവിനെതിരെ ഗൂഢാലോചന നടത്തി വ്യാജ പരാതികൾ ചമച്ചത്. എയർ ഇന്ത്യ ഓഫിസർമാരുടെ അഖിലേന്ത്യാ സംഘടനാ നേതാവായിരുന്ന സിബു സാറ്റ്സിലെ വൻ അഴിമതി സംബന്ധിച്ചു കേന്ദ്ര വിജിലൻസ് കമ്മിഷനു പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധത്തിലാണു സാറ്റ്സിലെ 17 വനിതാ ജീവനക്കാരുടെ വ്യാജ ഒപ്പിട്ട് സിബുവിനെതിരെ സ്വപ്ന പരാതി നൽകിയത്.