തിരുവനന്തപുരം: സ്വപ്ന സുരേഷ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍ക്കാര്‍ ജോലി നേടിയ കേസിലെ അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിച്ച് പൊലീസ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെതിരെ കേരളാ പോലീസ് രജിസ്റ്റർ ചെയ്ത ഏക കേസ്സാണ് ഒന്നര വർഷത്തിന് ശേഷവും എങ്ങുമെത്താതെ ഉപേക്ഷിക്കുന്നത്. ഐടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്പേസ് പാര്‍ക്കില്‍ ജോലി കിട്ടാന്‍ സ്വപ്ന ഹാജരാക്കിയത് മുംബൈയിലെ ബാബാ സാഹിബ് സര്‍വകലാശലയില്‍ നിന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റായിരുന്നു. ഇതുവഴി 20 ലക്ഷം രൂപ ശമ്പളമായി കൈക്കലാക്കുകയും ചെയ്തു. അന്വേഷണത്തില്‍ ഒരു ലക്ഷം രൂപ ചെലവാക്കി പഞ്ചാബില്‍ നിന്ന് വാങ്ങിയ വ്യാജ സര്‍ട്ടിഫിക്കറ്റാണിതെന്നു കണ്ടെത്തിയതായാണ് റിപ്പോർട്ട്.
തുടർന്ന് പൊലീസ് ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കുറ്റപത്രം പോലും നല്‍കാതെ കേസ് ഒതുക്കിയെന്നാണ് ആരോപണം. സ്വപ്നയ്ക്ക് ശമ്പളം നല്‍കിയതിലൂടെ സര്‍ക്കാരിനുണ്ടായ 20 ലക്ഷം രൂപയുടെ നഷ്ടം നിയമനം നല്‍കിയ ഉദ്യോഗസ്ഥരില്‍ നിന്ന് പിടിക്കണമെന്ന് ചീഫ് സെക്രട്ടറി സമിതി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും അത് നടപ്പാക്കായിട്ടില്ല. കഴിഞ്ഞ ദിവസം സ്വപ്ന നടത്തിയ വെളിപ്പെടുത്തലിൽ വ്യാജ സർട്ടിഫിക്കറ്റ് ആരോപണം നിഷേധിക്കുകയും തെളിയിക്കാൻ അധികാരികളെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.