ഭാരതം 77-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് മുഴുകുമ്പോൾ അതീവ സുരക്ഷയാണ് രാജ്യമെമ്പാടും ഏർപ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിൽ സുരക്ഷയുടെ ഭാഗമായി 10,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത് . കൂടാതെ ഫേഷ്യൽ റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ) ക്യാമറകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ, എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും അടുത്തിടെയുണ്ടായ അക്രമസംഭവങ്ങൾ കണക്കിലെടുത്ത് കർശന ജാഗ്രതയാണ് ഉറപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെയും മറ്റ് വിവിഐപി അതിഥികളുടെയും സുരക്ഷയ്ക്കായി സ്‌നൈപ്പർമാർ, എലൈറ്റ് SWAT കമാൻഡോകൾ, ഷാർപ്പ് ഷൂട്ടർമാർ എന്നിവരെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ വിന്യസിക്കും.
കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾ ഉൾപ്പെടെ 1,800 ഓളം പ്രത്യേക അതിഥികളെ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ ക്ഷണിച്ചിട്ടുണ്ട്. ഈ വർഷം, 20,000-ലധികം ഉദ്യോഗസ്ഥരും സാധാരണക്കാരും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കും. ചെങ്കോട്ടയിൽ ആന്റി ഡ്രോൺ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വ്യോമ പ്രതിരോധ തോക്കുകൾ സ്ഥാപിക്കുന്നതുൾപ്പെടെ എല്ലാ ഭീകരവിരുദ്ധ നടപടികളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പട്രോളിംഗ് ശക്തമാക്കുകയും സുപ്രധാന ഇൻസ്റ്റാളേഷനുകളിൽ അധിക പിക്കറ്റുകൾ വിന്യസിക്കുകയും ചെയ്യും. അനിഷ്ട സംഭവങ്ങൾ തടയാൻ സേന അതീവ ജാഗ്രതയിൽ തുടരുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.