ചെന്നൈ: അവിവാഹിതരായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുത്ത് ഒരുമിച്ച് താമസിച്ചാല്‍ അനാശാസ്യം ആരോപിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ഇതിനെതിരേ കേസെടുക്കാന്‍ പോലീസിന് അധികാരമില്ലെന്നും ജസ്റ്റിസ് എം.എസ്. രമേഷ് വിധിച്ചു. എന്നാല്‍ അവിവാഹിതരായ യുവതീ -യുവാക്കള്‍ക്ക് പ്രായപൂര്‍ത്തിയാകണമെന്ന് നിര്‍ബന്ധമുണ്ട്.
അവിവാഹിതരായ യുവതീ -യുവാക്കള്‍ ഒന്നിച്ചുതാമസിക്കുന്നെന്നും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്നും ആരോപിച്ച് പരിസരവാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്, കോയമ്പത്തൂരിൽ ദിവസവാടകയടിസ്ഥാനത്തില്‍ താമസത്തിനു നല്‍കുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ ഈ വര്‍ഷം ജൂണില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടുത്തെ താമസക്കാരെ അറസ്റ്റുചെയ്ത് കെട്ടിടത്തിന് മുദ്രവെച്ചു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിവിധി.
പോലീസ് നടപടി നിയമവിരുദ്ധമാണെന്നു വിധിച്ച ഹൈക്കോടതി, കെട്ടിടം തുറന്നുകൊടുക്കാനും ഉത്തരവിട്ടു. സ്വാഭാവികനീതിയുടെ തത്ത്വങ്ങള്‍ പാടേ ലംഘിച്ചായിരുന്നു പോലീസ് നടപടിയെന്ന് കോടതി നിരീക്ഷിച്ചു. അവിവാഹിതരുടെ മുറിയില്‍നിന്ന് മദ്യം കണ്ടെത്തിയിരുന്നെന്ന ആരോപണത്തിന്, നിശ്ചിതയളവില്‍ മദ്യം കൈയില്‍വെക്കുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി.