തിരുവനന്തപുരം :യുവതിക്ക് പൊലീസിൽനിന്നും രാത്രി നേരിടേണ്ടി വന്ന അവഗണന പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതയോഗത്തിൽ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് രാത്രി പത്തിനുശേഷം ബൈക്കിൽപോയ യുവതിയെ ഒരാൾ പിന്തുടർന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ആരോ പിന്തുടരുന്നുണ്ടെന്ന് വ്യക്തമായ യുവതി തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു. ഇപ്പോൾ അവിടേക്കു വരാന്‍ പൊലീസ് ഇല്ല എന്നായിരുന്നു യുവതിക്ക് ലഭിച്ച മറുപടി.
വഴിയേ വന്ന പൊലീസ് ജീപ്പിനു യുവതി കൈ കാണിച്ചെങ്കിലും തങ്ങളുടെ സ്റ്റേഷൻ പരിധി അല്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. പിന്നീട് യുവതിയുടെ ഭർത്താവ് വാഹനവുമായി എത്തി തൊട്ടടുത്ത സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സർക്കാർ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.