കൊച്ചി: ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്‍ മരിച്ചു. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണം. ഇന്ന് രാവിലെയോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.
അനുസരണക്കേട് കാട്ടിയെന്ന് ആരോപിച്ചാണ് ജാർഖണ്ഡ് സ്വദേശിയായ സ്ത്രീ കുഞ്ഞിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. അമ്മയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. വധശ്രമം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.
കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ മര്‍ദനത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ളതാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഏലൂര്‍ ആനവാതിലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.