കോഴിക്കോട്: രാജസ്ഥാനിൽ നിന്ന് കുട്ടികളെ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിച്ച വൈദികനാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മതിയായ രേഖകൾ ഇല്ലാതെയാണ് കേരളത്തിൽ എത്തിച്ചത്. ഇൻഡിപെൻഡന്റ് പെന്തക്കോസ്ത് ചർച്ച് വൈദികൻ ജേക്കബ് വർഗീസ് ആണ് അറസ്റ്റിലായത്. കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന ആറ് പേരെ കോഴിക്കോട് സ്‌റ്റേഷനില്‍ വെച്ച് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചൊവ്വാഴ്ച രാത്രി ഓഖ എക്‌സ്പ്രസില്‍ വെച്ച് യാത്രക്കാര്‍ക്ക് തോന്നിയ സംശയമാണ് മനുഷ്യക്കടത്ത് സംഘത്തെ കുടുക്കിയത് .അവർ റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് രാജസ്ഥാൻ സ്വദേശികൾക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ അന്വേഷണം കരുണ ചാരിറ്റബിള്‍ ട്രസ്റ്റിലേക്കും വൈദികനിലേക്കും നീങ്ങി. കുട്ടികൾക്ക് ഒപ്പം ആറ് മുതിർന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്യുകയും അതിൽ നാല് പേർ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. മറ്റ് രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്. ചാരിറ്റബിൾ ട്രസ്റ്റ് ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് കണ്ടെത്തി.
12 കുട്ടികളെയും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റുകയും സംഭവത്തിലെ ദുരൂഹതയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) വ്യക്തമാക്കി.