ഇന്ത്യയെ പ്രകോപിപ്പിക്കാനായി അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങൾക്ക് ചൈനീസ് അർത്ഥം വരുന്ന പേരുകൾ നൽകിയ ചൈനക്ക് അതെ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യൻ ട്വിറ്റർ പോരാളികൾ. ഹർപ്രീത് എന്ന ട്വിറ്റർ ഉപയോക്താവ് ചൈനീസ് നഗരമായ ബെയ്ജിങിന് ഭുജംഗ് നഗർ എന്നും ടിബറ്റൻ തലസ്ഥാനമായ ലാഹ്‌സക്ക് ലക്ഷ്മൺ ഗഡ് എന്നും ഗ്വാങ് ഷൂ വിന് ഘണ്ടാ ഘർ എന്നും പേര് നൽകിയതോടെയാണ് ചൈനക്കുള്ള ഇന്ത്യൻ തിരിച്ചടിക്ക് തുടക്കമായത്. പെട്ടെന്ന്, ചൈനീസ്
സ്ഥലങ്ങൾ പുനർനാമകരണം ചെയ്യാനായി കൂടുതൽ സൈബർ പോരാളികൾ ഹർപ്രീതിനൊപ്പം ചേർന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് ‘ശംഭുനഗർ’ ആയി മാറുകയും സിൻജിയാങ്ങിന്റെ പ്രദേശം ‘ശിവഗംഗ നഗർ’ ആയിമാറുകയും ചെയ്തു. ചൈനീസ് നഗരങ്ങൾ മാത്രമല്ല ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിംഗും ആക്രമണത്തിന് ഇരയായി. അദ്ദേഹത്തിന് ശ്രീ ജടാശങ്കർ എന്ന പുതിയ പേര് ലഭിച്ചു. പ്രതീക്ഷിച്ചതുപോലെ, ചംദാഗർ നഗർ , കൊവിഡ്പൂർ, കീടാണു പ്രദേശ് വൈറസ്-പൂർ തുടങ്ങി നിരവധി വൈറസുകളുമായും വവ്വാലുമായും ബന്ധപ്പെട്ട പേരുകളാണ് ചൈനീസ് നഗരമായ വുഹാന് ലഭിച്ചത്.
സ്ഥലനാമങ്ങൾ മാറ്റിയതുകൊണ്ട് വസ്തുതകളെ മാറ്റിമറിക്കാനാകില്ലെന്നും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യൻ വിദേശകാര്യ വകുപ്പ് പ്രതികരിച്ചിരുന്നു. അരുണാചലിലെ പതിനഞ്ചോളം സ്ഥലങ്ങളുടെ പേരുകളാണ് ചൈന മാറ്റി സ്വന്തം പേരിട്ടത്. എന്നാല്‍ അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണ്. ഓരോ പുതിയ പേര് നല്‍കിയത് കൊണ്ട് അത് മറ്റാരുടെയും ആകില്ലെന്നും ഇന്ത്യ തുറന്നടിച്ചു. അരുണാചല്‍ പ്രദേശിനെ ഷാങ്‌നാന്‍ എന്നാണ് ചൈന വിളിക്കാറുള്ളത്. ചൈനീസ് അര്‍ത്ഥം വരുന്ന പേരുകളാണ് പുതിയതായി നല്‍കിയിരിക്കുന്നത്. സിവില്‍ അഫയേഴ്‌സ് മന്ത്രാലയമാണ് പേര് മാറ്റുന്ന കാര്യം അറിയിച്ചത്. ഈ പതിനഞ്ച് പ്രദേശങ്ങളില്‍ എട്ടെണ്ണം ജനവാസ മേഖലയാണ്. നാല് ഇടങ്ങള്‍ മലനിരപ്പുകളാണ്. രണ്ടെണ്ണം നദികളും ഒരെണ്ണം ചുരമാണ്. ഇത് ആദ്യമായിട്ടല്ല ചൈന സ്ഥലങ്ങളുടെ പേര് മാറ്റുന്നത്. 2017ലും അരുണാചലിലെ ആറ് സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയിരുന്നു.