ബെയ്‌ജിങ് : ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മോശമായി തുടരുന്നതിനിടെ അവസാന ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന. മാദ്ധ്യമപ്രവർത്തകനോട് ഈ മാസം തന്നെ രാജ്യം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ചൈനയും ഇന്ത്യയും തമ്മിലുള്ള അസ്വസ്ഥത വർധിക്കുമെന്നുറപ്പായി.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതർ ആവശ്യപ്പെട്ടതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.ഇതോടെ ചൈനയിൽ ഇന്ത്യൻ മാദ്ധ്യമ സാന്നിധ്യം പൂർണമായും ഇല്ലാതാകും. ഈ വർഷം ജനുവരിയിൽ നാലു മാദ്ധ്യമ പ്രവർത്തകർ ചൈനയിലുണ്ടായിരുന്നു.
ദി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടർ നേരത്തേ ചൈനയിൽനിന്നു മടങ്ങി. പ്രസാർ ഭാരതി,ദി ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കാൻ ഏപ്രിലിൽ ചൈന തയ്യാറായില്ല. ഇതിന് പുറമെയാണ് നാലാമത്തെ മാദ്ധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ചൈന ആവശ്യപ്പെട്ടത്. നേരത്തേ, സിൻഹുവ ന്യൂസ് ഏജൻസി, ചൈന സെൻട്രൽ ടെലിവിഷൻ എന്നിവയിലെ രണ്ടു മാദ്ധ്യമ പ്രവർത്തകരുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു.