ബെയ്ജിങ് : റഷ്യ – യുക്രെയ്ൻ യുദ്ധം കനക്കുന്നതിനിടെ ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു ഇന്ന് റഷ്യയും നിലവിൽ റഷ്യയുടെ ഏറ്റവും അടുത്ത സഖ്യ കക്ഷിയായ ബെലറൂസും സന്ദർശിക്കും. 11ാമത് മോസ്കോ അന്താരാഷ്ട്ര സുരക്ഷാസമ്മേളനത്തിൽ പങ്കെടുക്കലാണ് ഷാങ്ഫുവിന്റെ പ്രധാന ഉദ്ദേശ്യം. ഇക്കഴിഞ്ഞ ഏപ്രിലിലും അദ്ദേഹം മോസ്കോ സന്ദർശിച്ചിരുന്നു. സാമ്പത്തിക സൈനികമേഖലയിൽ ചൈനയും റഷ്യയും തമ്മിലുള്ള സഹകരണത്തിന് അതിരുകളില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണ് തങ്ങൾ സ്വീകരിക്കുന്നതെന്നാണ് പരസ്യമായി നിലപാടെടുക്കുന്നതെങ്കിലും പലഘട്ടങ്ങളിലും റഷ്യൻ ചായ്‌വാണ് ചൈന പ്രകടിപ്പിക്കുന്നത്. തങ്ങളുടെ ആയുധ ഫാക്ടറികളിൽ ആരും വാങ്ങാതെ കെട്ടിക്കിടക്കുന്ന ആയുധങ്ങൾ വിറ്റഴിക്കാനുള്ള വിപണിയായി ചൈന യുദ്ധത്തെ മാറ്റുന്നുവന്നതാണ് യാഥാർഥ്യം. യുദ്ധത്തിന്റെ പലഘട്ടങ്ങളിലും ചൈനീസ് ഉത്തര കൊറിയൻ ആയുധങ്ങൾ റഷ്യ പ്രയോഗിച്ചുവെന്ന് യുക്രെയ്ൻ സൈന്യം സ്ഥിരീകരിച്ചിരുന്നു.
ഇതിന് പുറമെ പാശ്ചാത്യ വിലക്കുമൂലം വിൽപ്പനയിടിഞ്ഞ ലക്ഷക്കണക്കിന് ബാരൽ റഷ്യൻ സംസ്‌കൃത എണ്ണ വൻതോതിലാണ് ചൈന വാങ്ങിക്കൂട്ടുന്നത്. അമേരിക്കയുമായി നയപരമായി ഇടഞ്ഞു നിൽക്കുന്ന ചൈന റഷ്യയുടെ സഹകരണം ഉറപ്പാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. മാത്രമല്ല അമേരിക്കൻ നിർമിത കാറുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും റഷ്യ വിലക്ക് ഏർപ്പെടുത്തിയതോടെ ഗുണമേന്മയില്ലാത്തതിനാൽ എടുക്കാച്ചരക്കായ തങ്ങളുടെ ഉൽപന്നങ്ങൾ റഷ്യയുടെയും പാകിസ്ഥാന്റെയും തലയിൽ അടിച്ചേൽപ്പിക്കാമെന്ന മോഹവും ചൈനയ്ക്കുണ്ട്.
അതെസമയം റഷ്യയുടെ നില പരുങ്ങലിലാണ്. കയറ്റുമതിയുടെ ലഭിക്കുന്ന പണം കുത്തനെ ഇടിഞ്ഞതോടെ ഇറക്കുമതിക്ക് കർശന വിലക്കുകൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് രാജ്യം. ചൈനയുമായി അടുക്കുന്നത് ഇന്ത്യയുമായുള്ള ബന്ധത്തെ മോശമായി ബാധിക്കുമോ എന്ന ഭയവും റഷ്യൻ ഭരണകൂടത്തിനുണ്ട്. നേരത്തെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഇ വിസ അനുവദിച്ച് ഇന്ത്യയെ കൂടെ നിർത്താൻ റഷ്യ ശ്രമിച്ചിരുന്നു. നിലവിൽ നിഷ്പക്ഷ നിലപാടാണ് റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിക്കുന്നത്. മാത്രമല്ല ഇരുരാജ്യങ്ങളും എത്രയും പെട്ടെന്ന് സമയവായത്തിലെത്തണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ കച്ചവട ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് ചൈന റഷ്യയുമായി അടുക്കുന്നിടത്തോളം കാലം റഷ്യ – യുക്രെയ്ൻ യുദ്ധത്തിന് അറുതിയുണ്ടാകാനിടയില്ല.