കൊച്ചി: മെട്രോയിലും ഇടത് സംഘടനകള്‍ തൊഴിലാളി യൂണിയന്‍ ആരംഭിച്ചു. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ കൊച്ചി മെട്രോയിലെ ആദ്യ തൊഴിലാളി യൂണിയന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയന്‍ എന്നാണ് സംഘടനയ്ക്ക് പേരിട്ടിരിക്കുന്നത്. നോണ്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ നിന്ന് 250ലേറെ പേരും എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ നിന്നും കുറച്ച് പേരും സംഘടനയുടെ ഭാഗമായി.
നൂറ്റിയെഴുപത് ജീവനക്കാരുള്ള അസിസ്റ്റന്‍റ് മാനേജര്‍ മുതല്‍ മുകളിലേക്കുള്ള എക്‌സിക്യൂട്ടീവ് വിഭാഗവും 400 തൊഴിലാളികളുമുള്ള നോണ്‍ എക്‌സിക്യൂട്ടീവ് വിഭാഗവുമാണ് കൊച്ചി മെട്രോയിലുള്ളത്.
കൊച്ചി മെട്രോ ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളിലാണ് ജീവനക്കാരുടെ സംഘടന പ്രവര്‍ത്തനം തുടങ്ങിയത്. എക്‌സിക്യൂട്ടീവ് വിഭാഗത്തിലെയും എക്‌സിക്യൂട്ടീവ് ഇതര വിഭാഗത്തിലെയും കെഎംആര്‍എല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് സംഘടന രൂപീകരിച്ചിട്ടുള്ളത്.
ഇത്തരത്തിലുള്ള യൂണിയന്‍ പ്രവത്തനങ്ങള്‍ കൊണ്ട് മെട്രോയുടെ നടത്തിപ്പിന് കോട്ടം തട്ടുമോ എന്ന അഭ്യുഹങ്ങളും നിലനില്‍ക്കുന്നുണ്ട്. ഹര്‍ത്താല്‍ ദിവസങ്ങളിൽ പോലും മെട്രോ പണിമുടക്കിയിട്ടില്ല. എന്നാൽ ജീവനക്കാർ സംഘടനാ പ്രവർത്തനം തുടങ്ങിയതോടെ ഹർത്താൽ ദിനങ്ങളിൽ മെട്രോയും പണിമുടക്കും.