കോട്ടയം : തൊഴിലാളികൾക്ക് കൂലി വർധനവ് നടപ്പിലാക്കിയില്ലെന്നാരോപിച്ച് സിഐടിയു കൊടികുത്തി നടത്തിയ സമരം താത്കാലികമായി പിൻവലിച്ചു. തിരുവനന്തപുരത്ത് വച്ച് വിഷയം ചർച്ച ചെയ്യാൻ തൊഴിൽ മന്ത്രിപ്രത്യേക യോഗം വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിഐടിയു സമരം താത്കാലികമായി നിർത്തിയത്. സ്ഥലത്തെ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്.
നേരത്തെ ബസ് സർവീസ് പൊലീസ് സംരക്ഷണയിൽ പുനരാരംഭിക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ബസിനു മുന്നിലെ കൊടി തോരണങ്ങൾ മാറ്റാത്തതിനാൽ ഇന്നലെ സർവീസ് ആരംഭിക്കാനായില്ല. ഇന്ന് ഈ തോരണങ്ങൾ മാറ്റാൻ ശ്രമിക്കുന്നതിനിനിടെ ബസ് ഉടമ രാജ്മോഹനു നേരെ തിരുവാർപ്പ് പഞ്ചായത്തംഗം കെ.ആർ. അജയ് ആണ് കയ്യേറ്റം നടത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച് കൊണ്ട് ബിജെപി പ്രവർത്തകർ രംഗത്ത് വന്നു.പിന്നാലെ കയ്യേറ്റം നടത്തിയ പഞ്ചായത്തംഗം അജയ്നെ അറസ്റ്റ് ചെയ്തു. ഇതിന്റെ രേഖ കാണിച്ചതോടെയാണ് കുമരകം പൊലീസ് സ്റ്റേഷനു മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചത്.