ദില്ലി : ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോൾ ടീമുമായി കളിക്കാനുള്ള അവസരം സാമ്പത്തിക പരിമിതി മൂലം ഇന്ത്യ നഷ്ടമാക്കിയെന്ന രൂക്ഷ വിമർശനം ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. വൻ ആരാധക പിന്തുണ കണക്കിലെടുത്ത് അർജന്റീനയ്ക്ക് ഇന്ത്യയിൽ കളിയ്ക്കാൻ താല്പര്യമുണ്ടായിരുന്നുവെങ്കിലും മറ്റേതെങ്കിലും രാജ്യത്തോടു കളിക്കാനായിരുന്നു താൽപര്യമെന്ന് എഐഎഫ്എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ വ്യക്തമാക്കി. സ്പോൺസർഷിപ്പ് ലഭിക്കാത്തതും മത്സരം നടക്കാതെ പോയതിനു കാരണമായെന്ന് ഷാജി പ്രഭാകരൻ പ്രതികരിച്ചു.
‘‘ഇന്ത്യയിൽ കളിക്കുന്നതിന് സ്പോൺസർഷിപ്പിന് അവർ ശ്രമിച്ചിരുന്നു. എന്നാൽ അതു ഫലം കണ്ടില്ല. അതിൽ എഐഎഫ്എഫിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.’’– ഷാജി പ്രഭാകരൻ പറഞ്ഞു. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലദേശിലും മത്സരം നടത്താൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നീക്കം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് അർജന്റീന ചൈനയിലും ഇന്തോനീഷ്യയിലും ടീം കളിച്ചു.
ചൈനയിൽ കളിച്ച മത്സരത്തിൽ ഓസ്ട്രേലിയയായിരുന്നു അർജന്റീനയുടെ എതിരാളികൾ. ഇതിനിടെ അർജന്റീന ടീമിനെ കേരളത്തിലേക്കു സ്വാഗതം ചെയ്യുന്നതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടീമിനെ കേരളത്തിലേക്കു ക്ഷണിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന് മന്ത്രി കത്തയക്കുകയും ചെയ്തു.