മുംബൈ : കൂടപ്പിറപ്പിനെ 36 വർഷം ഉദരത്തിൽ ചുമന്ന് നാഗ്പൂർ സ്വദേശിയായ പുരുഷൻ. സഞ്ജു ഭഗത്ത് എന്നയാളാണ് തനിക്കൊപ്പം ജനിക്കേണ്ടിയിരുന്ന ഇരട്ട സഹോദരനെ 36 വർഷത്തോളം ഉദരത്തിൽ ചുമന്നത്. തന്റെ ഉള്ളിൽ ഒരു ജീവനുണ്ടായിരുന്നു എന്ന കാര്യം അറിയാതെയാണ് അത്രയും കാലം സഞ്ജു ജീവിച്ചത്. കുട്ടിക്കാലം മുതൽ തന്നെ സമാനപ്രായക്കാരുടേതിനേക്കാൾ വലിയ വയറായിരുന്നു സഞ്ജു ഭഗത്തിന്. എന്നാൽ ഇരുപതു വയസ്സുവരെ അദ്ദേഹത്തിന് കാര്യമായി പ്രശ്നമായിരുന്നില്ല. എന്നാൽ പിന്നീട് ക്രമേണ വയർ വലുതായി. ശ്വസിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോയപ്പോഴാണ് സഞ്ജു ഭഗത് മുംബൈയിലെ ആശുപത്രിയിൽ 1999ലാണ് ചികിത്സ തേടിയത്.
പരിശോധനയിൽ വയറിലുള്ളത് ഒരു വലിയ ട്യൂമറെന്നാണ് ഡോക്ടർമാർ കരുതിയത്. പിന്നീടാണ് മറ്റൊരു മനുഷ്യനാണ് സഞ്ജുവിനുള്ളിൽ വളർന്നതെന്നു മനസ്സിലായതെന്ന് സഞ്ജു ഭഗത്തിനെ ചികിൽസിച്ച ഡോ. അജയ് മേഹ്ത പറഞ്ഞു. പുറത്തെടുത്ത മാംസ പിണ്ഡത്തിൽ മുടിയും അസ്ഥികളും ഉണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
‘‘വയറിലേക്കു കൈയിട്ടപ്പോൾ നിരവധി അസ്ഥികളാണ് ആദ്യം കിട്ടിയത്. പിന്നീട് ജനനേന്ദ്രിയത്തിന്റെ ഏതാനും ഭാഗങ്ങൾ, മുടി, കൈകാലുകൾ, താടിയെല്ലുകൾ എന്നിവ ഇയാളുടെ ഉദരത്തിലെ ട്യൂമറെന്ന് കരുതിയതിൽനിന്നു കണ്ടെത്തി. ഞങ്ങൾ അമ്പരന്നു’’– ഡോക്ടർ വ്യക്തമാക്കുന്നു.
‘ഫീറ്റസ് ഇൻ ഫീറ്റു’ എന്ന അവസ്ഥയാണ് ഇത്. ഗര്‍ഭത്തിൽ വച്ചു തന്നെ ഇല്ലാതാകേണ്ട ഭ്രൂണം ’ സഹോദരശരീരത്തിനകത്തു ട്യുമറായി വളരുന്ന അപൂർവ അവസ്ഥയാണിത്. അഞ്ച് ലക്ഷത്തിൽ ഒരാളിൽ മാത്രമാണ് ഇത്തരത്തിലുള്ള അവസ്ഥ റിപ്പോർട്ട് ചെയ്യുന്നത്.