തിരുവനന്തപുരം: ബിഷപ് ധർമരാജ് റസാലത്തിനെതിരെ നന്ദാവനത്ത് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തലസ്ഥാനത്ത് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കാരക്കോണം മെഡിക്കൽ കോളേജ് കോഴ കേസിൽ ധർമരാജ് റസാലത്തിനെ കൊച്ചിയിൽ ഇന്നലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കാരക്കോണം മെഡിക്കൽ കോളജ് കോഴ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ബിഷപ്പിനെ ഇ ഡി ചോദ്യം ചെയ്തത്.
യുകെയിലേക്കു പോകാനായി ബിഷപ് ധർമരാജ് റസാലം ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയെങ്കിലും ഇഡിയുടെ നിർദേശമുള്ളതിനാൽ യാത്രാനുമതി ലഭിച്ചിരുന്നില്ല. ബിഷപ്പിനെ കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു. ബിഷപ്പ് യുകെയിലേക്ക് പോകാനിരിക്കെയായിരുന്നു ചോദ്യം ചെയ്യൽ. രാത്രി ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ബിഷപ്പ് ധർമരാജ് റസാലത്തെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത്. വിദേശത്ത് പോകരുതെന്ന് ബിഷപ്പിന് എൻഫോഴ്സ്മെന്റ് നിർദേശം നൽകിയിരുന്നു. കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തത്.